തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എട്ടാം തിയതി വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
ഇന്ന് വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാൽ ഒരു ജില്ലയിലും പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇന്നലെ മഴയ്‌ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ പത്തനംതിട്ട, കൊല്ലം ജില്ലകളിൽ വ്യാപക നാശനഷ്ടമുണ്ടായിരുന്നു. ശക്തമായ കാറ്റിൽ മരം വീണ് രണ്ട് പേർ മരിച്ചു. അടൂർ ചൂരക്കോട് സ്‌കൂട്ടറിന് മുകളിൽ മരം വീണ് ഒരു യുവാവും, കൊട്ടാരക്കര ഇഞ്ചക്കാട് ശക്തമായ കാറ്റിൽ റബ്ബർ മരം വീണ് വയോധികയുമാണ് മരിച്ചത്.
അതേസമയം സംസ്ഥാനത്ത് ഇക്കുറി വേനൽമഴയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 42.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത്, ഇക്കുറി 37.4 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Discussion about this post