ന്യൂയോർക്ക്: തിരഞ്ഞെടുപ്പ് ഫണ്ടിൽ അട്ടിമറി നടത്തിയതിന് ക്രിമിനൽ കുറ്റം ചുമത്തിയതിന് പിന്നാലെ ബൈഡൻ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ” ഈ രാജ്യം നരകത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും, ലോകം മുഴുവൻ ഇപ്പോൾ അമേരിക്കയെ നോക്കി ചിരിക്കുകയാണെന്നുമാണ്” കേസിൽ അറസ്റ്റിലായി പുറത്തിറങ്ങിയതിന് പിന്നാലെ ട്രംപ് പറഞ്ഞത്. ഫ്‌ളോറിഡയിലെ തന്റെ വസതിയിൽ വസതിയിൽ മാദ്ധ്യമങ്ങളേയും പാർട്ടി പ്രവർത്തകരേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
” നമുക്ക് നമ്മുടെ രാജ്യത്തെ രക്ഷിക്കണം. അമേരിക്കയിൽ ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. രാജ്യത്തെ നശിപ്പിക്കാൻ ശ്രമിച്ചവരെ തടയുകയും, നിർഭയമായി പ്രതിരോധിക്കുകയും ചെയ്തതാണ് ഞാൻ ചെയ്ത ഒരേ ഒരു കുറ്റം. രാജ്യം നാശത്തിലേക്കാണ് ഇപ്പോൾ പൊയ്‌ക്കൊണ്ടിരിക്കുന്നത്. തുറന്നിട്ട രാജ്യ അതിർത്തികളും, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈനിക പിന്മാറ്റവും എല്ലാം കാരണം ലോകം ഇപ്പോൾ നമ്മളെ നോക്കി ചിരിച്ചു കൊണ്ടിരിക്കുകയാണ്. 2024ൽ മത്സരിക്കാൻ തയ്യാറായതിന് പിന്നാലെയാണ് വ്യാജ കേസ് ഉണ്ടാക്കിയത്. ഇത് റദ്ദാക്കണം. കുറ്റം നടന്നിട്ടില്ലെന്നും, ഈ കേസ് ഉണ്ടാകേണ്ടതല്ലെന്നും ഡെമോക്രാറ്റ് അംഗങ്ങൾ പോലും പറയുന്നുണ്ടെന്നും” ട്രംപ് പറയുന്നു.
ക്രിമിനൽ കേസിൽ കുറ്റാരോപിതനാകുകയും അറസ്റ്റുചെയ്യപ്പെടുകയും കോടതിയിൽ ഹാജരാക്കപ്പെടുകയും ചെയ്യുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. 34 കേസുകളാണ് ട്രംപിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. 2208ൽ അശ്ലീലചിത്ര നടി സ്റ്റോമി ഡാനിയേൽസുമായുണ്ടായ അവിഹിത ബന്ധം ഒതുക്കിത്തീർക്കാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപ് 2016ൽ ട്രംപ് 1.30 ലക്ഷം ഡോളർ നൽകിയെന്നാണ് കേസ്. ഇന്നലെ മാൻഹാറ്റൻ കോടതിയിൽ ഹാജരായ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു.
Discussion about this post