എറണാകുളം: ചിന്നക്കനാൽ- ശാന്തൻപാറ മേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ ശുപാർശ. ഹൈക്കോടതിയിൽ അഞ്ചംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട ശുപാർശയുള്ളത്. അതേസമയം അരിക്കൊമ്പനെ മാറ്റുന്നതിൽ ഹൈക്കോടതി ചില ആശങ്കകളും പങ്കുവച്ചു.
അരിക്കൊമ്പന് സുഖകരമായി കഴിയാനുള്ള അന്തരീക്ഷമാണ് പറമ്പിക്കുളത്ത് ഉള്ളതെന്നാണ് അഞ്ചംഗ സമിതിയുടെ റിപ്പോർട്ടിലുള്ളത്. പറമ്പിക്കുളത്ത് അരിക്കൊമ്പന് ഭക്ഷണവും വെള്ളവും സുലഭമാണ്. അതിനാൽ ഇവിടെ സുഖമായി കഴിയാം. വാസ കേന്ദ്രം മികച്ചതാകുമ്പോൾ ആനയ്ക്കും മാറ്റങ്ങൾ വരുമെന്നും സമിതി കോടതിയെ അറിയിച്ചു.
എന്നാൽ അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവിലേക്ക് മാറ്റാൻ കഴിയില്ലേ എന്ന് കോടതി ആരാഞ്ഞു. മദപ്പാടുള്ള ആനയാണ് അരിക്കൊമ്പൻ. ഈ സാഹചര്യത്തിൽ പുതിയ സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് നിലവിൽ അവിടെയുള്ള മറ്റ് മൃഗങ്ങൾ ആക്രമിക്കപ്പെടാൻ കാരണമായേക്കാമെന്ന ആശങ്കയുണ്ട്. അതുമാത്രമല്ല ആനയെ എങ്ങനെ അവിടെ എത്തിക്കുമെന്നകാര്യവും സംശയകരമാണ്.
ആനയെ പിടികൂടണോ, പുനരധിവസിപ്പിക്കണോയെന്ന കാര്യത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ തീരുമാനമെടുക്കട്ടേയെന്നും കോടതി വ്യക്തമാക്കി.
മനുഷ്യ- മൃഗ സംഘർഷത്തെപ്പറ്റി സർക്കാരിന് മുന്നിൽ നിരവധി റിപ്പോർട്ടുകൾ ഉണ്ട്. ഇതിൽ വിശദമായ പഠനം നടത്തുക അനിവാര്യമാണ്. അരിക്കൊമ്പൻ ഒരു ഒറ്റപ്പെട്ട വിഷയമല്ല. ഇതിന് ദീർഘകാല പരിഹാരമാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
Discussion about this post