മുംബൈ: മുകേഷ് അംബാനിയേയും ഗൗതം അദാനിയേയും പോലുള്ള വ്യവസായികളെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്ന് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. സർക്കാരിന് വിമർശിക്കാൻ അംബാനിയുടേയും അദാനിയുടേയും പേരുകൾ ഉപയോഗിക്കുന്നവർ, അവർ രാജ്യത്തിന് നൽകിയ സംഭാവനകൾ മറക്കരുതെന്നും ശരദ് പവാർ പറഞ്ഞു.
” ഇപ്പോൾ കേന്ദ്രസർക്കാരിനെ വിമർശിക്കാൻ വേണ്ടി അംബാനിയുടേയും അദാനിയുടേയും പേരുകൾ എടുത്തിടുകയാണ്. പക്ഷേ അവർ രാജ്യത്തിന് നൽകിയ സംഭാവനകളെ കുറിച്ചാണ് നമ്മൾ ചിന്തിക്കേണ്ടത്. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ പ്രശ്‌നങ്ങൾ തുടങ്ങീ നിരവധി കാര്യങ്ങൾ ഇതിലും പ്രധാനമാണ്. ഇതൊക്കെയാണ് പ്രതിപക്ഷം ഉന്നയിക്കേണ്ടതെന്നും” ശരദ് പവാർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലും ശരദ് പവാർ ഇതേ കാര്യം പറഞ്ഞിരുന്നു. അദാനിയെ ശരദ് പവാർ പിന്തുണച്ചുവെന്നത് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായതിന് പിന്നാലെയാണ് അദ്ദേഹം തന്റെ നിലപാടുകൾ വീണ്ടും ഉറപ്പിച്ച് പറഞ്ഞത്. ”രാജ്യത്തിന്റെ പുരോഗതിയിൽ അംബാനിയും അദാനിയും നൽകിയ സംഭാവനകൾ ആരും മറക്കരുത്. സർക്കാരിനെ വിമർശിക്കാൻ ടാറ്റയുടേയും ബിർളയുടേയും പേരുകൾ എടുത്ത് ഇട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു, അവരും രാജ്യത്തിന്റെ വികസനത്തിന്റെ നിർണായക സംഭാവനകൾ നൽകിയവരാണ്. വിമർശകർ യഥാർത്ഥത്തിൽ എന്നെയാണ് ലക്ഷ്യമിട്ടത്. എന്നാൽ യാതൊരു കാര്യവുമില്ലാതെ ടാറ്റയുടേയും ബിർളയുടേയും പേരുകൾ വലിച്ചിഴക്കപ്പെട്ടു. ടാറ്റ നൽകിയ സംഭാവനകൾ മനസിലാക്കുമ്പോൾ മാത്രമാണ് ആ പേര് എന്തിന് വലിച്ചിഴച്ചു എന്ന് പോലും ചിന്തിക്കുന്നത്.
അതുകൊണ്ടാണ് പറയുന്നത് നിങ്ങൾക്ക് സർക്കാരിനെ വിമർശിക്കണം എന്നുണ്ടെങ്കിൽ അതിന് അംബാനിയുടേയും അദാനിയുടേയും പേരുകൾ വലിച്ചിഴക്കേണ്ട ആവശ്യമില്ല. ഒരു ജനാധിപത്യ രാജ്യത്തിൽ അവർക്കെതിരെ സംസാരിക്കാൻ നിങ്ങൾക്ക് 100 ശതമാനം അവകാശമുണ്ട്. എന്ന് കരുതി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾക്ക് അവരുടെ പേര് വലിച്ചിഴക്കാൻ നിങ്ങൾക്ക് അവകാശമില്ല. പെട്രോകെമിക്കൽ മേഖലയ്ക്ക് അംബാനി വലിയ സംഭാവന നൽകിയിട്ടുണ്ട്. രാജ്യത്തിന് അത് ആവശ്യമുള്ള കാര്യമല്ലേ? വൈദ്യുതി മേഖലയിൽ അദാനി സംഭാവനകൾ നൽകിയിട്ടുണ്ട്. രാജ്യത്തിന് വൈദ്യുതി ആവശ്യമില്ലേ? ഇത്തരത്തിൽ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് ഇവരെന്നും” ശരദ് പവാർ പറഞ്ഞു.
Discussion about this post