ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിക്കും. ‘പ്രോജക്ട് ടൈഗർ’ പദ്ധതി 50 വർഷം തികയുന്ന ആഘോഷ പരിപാടിയിൽ കടുവകളുടെ ഏറ്റവും പുതിയ സെൻസസ് വിവരങ്ങൾ അദ്ദേഹം പുറത്തിറക്കും. ഇന്ന് മൈസൂരുവിലാണ് പരിപാടി നടത്തുന്നത്. കടുവാ സംരക്ഷണ കേന്ദ്രങ്ങളുടെ ഫീൽഡ് ഡയറക്ടർമാരുമായും പ്രധാനമന്ത്രി സംവദിക്കും. കടുവ സംരക്ഷണത്തിന് കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നയങ്ങളെ കുറിച്ച് പ്രധാനമന്ത്രി വ്യക്തമാക്കും.
ഇന്ന് പുലർച്ചെയാണ് അദ്ദേഹം കർണാടകയിലെത്തിയത്. രാവിലെ ചാമരാജനഗർ ജില്ലയിലെ ബന്ദിപ്പൂർ ടൈഗർ റിസർവ് സന്ദർശിക്കും. ഇവിടെ കടുവാ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരും മറ്റ് ഉദ്യോഗസ്ഥരുമായും സംവദിക്കും. ശേഷം കർണാടക-തമിഴ്‌നാട് അതിർത്തിയിലെ മുതുമല കടുവാ സങ്കേതത്തിലുള്ള തെപ്പക്കാട് ആന ക്യാമ്പ് സന്ദർശിക്കും. ഇവിടെ ആനത്താവളത്തിലെ പാപ്പാന്മാരുമായും മറ്റ് ജീവനക്കാരുമായി പ്രധാനമന്ത്രി സംസാരിക്കും.
കടുവകളുടെ അനധികൃത വേട്ടയാടൽ തടയുന്നതിന് 2019ൽ അലയൻസ് ഓഫ് ഗ്ലോബൽ ലീഡേഴ്സിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. കടുവ സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് കടുവകളുടെ എണ്ണം ഉൾപ്പെടെ വ്യക്തമാക്കുന്ന റിപ്പോർട്ടും ഇന്ന് പുറത്തിറക്കുന്നുണ്ട്. പ്രോജക്ട് ടൈഗർ 50 വർഷം പൂർത്തിയാക്കിയതിന്റെ സ്മരണിക നാണയവും ചടങ്ങിൽ പ്രകാശനം ചെയ്യുന്നുണ്ട്.
കടുവാ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 1973 ഏപ്രിൽ ഒന്നിനാണ് ഇന്ത്യ പ്രോജക്റ്റ് ടൈഗർ ആരംഭിച്ചത്. 18,278 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഒമ്പത് കടുവാ സങ്കേതങ്ങളാണ് ആദ്യം പദ്ധതിയുടെ ഭാഗമായത്. നിലവിൽ, 75,000 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന 53 കടുവാ സംരക്ഷണ കേന്ദ്രങ്ങളാണ് പ്രോജക്ട് ടൈഗറിന് കീഴിലുള്ളത്. രാജ്യത്താകെ 3000ത്തിലധികം കടുവകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
PM @narendramodi is on the way to the Bandipur and Mudumalai Tiger Reserves. pic.twitter.com/tpPYgnoahl
— PMO India (@PMOIndia) April 9, 2023
Discussion about this post