മലപ്പുറം: ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതിയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഏലംകുളം വായനശാലയ്ക്കു സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌ന (30) ആണ് കൊല്ലപ്പെട്ടത്. കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.
സംഭവത്തെ തുടർന്ന് കാണാതായ ഭർത്താവ് മുഹമ്മദ് റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ശനിയാഴ്ച പുലർച്ചെ നാലു മണിയോടെയാണ് ഫാത്തിമ ഫഹ്‌നയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പുലർച്ചെ നോമ്പിനുള്ള ഭക്ഷണം തയ്യാറാക്കാൻ എഴുന്നേറ്റ ഫഹ്‌നയുടെ മാതാവ് നബീസ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകൾ തുറന്നുകിടക്കുന്നതു കണ്ട് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
തുടർന്ന് വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഭർത്താവ് റഫീഖ് രണ്ടുമാസത്തിലേറെയായി ഫഹ്‌നയുടെ വീട്ടിലാണ് താമസം. വെള്ളിയാഴ്ച രാത്രിയും ഇയാൾ ഇവിടെയുണ്ടായിരുന്നു.
എന്നാൽ മൃതദേഹം കണ്ടപ്പോൾ മുതൽ റഫീഖിനെ കാണാനില്ലായിരുന്നു. മണ്ണാർക്കാട്ടെ വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടുന്നത്. ഏലംകുളം, പെരിന്തൽമണ്ണ, കൊപ്പം എന്നിവിടങ്ങളിലെ ബേക്കറികളിൽ ഷവർമ നിർമാണ ജോലിക്കാരനാണ് മുഹമ്മദ് റഫീഖ്. ഫഹ്ന ധരിച്ചിരുന്ന ആഭരണങ്ങളിൽ മാലയും വളകളും നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു.
2017-ലായിരുന്നു റഫീഖിന്റെയും ഫഹ്നയുടെയും വിവാഹം. ഇവർക്ക് നാല് വയസുള്ള ഒരു മകളുണ്ട്.
Discussion about this post