ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ ഏകദിന ഉപവാസ സമരം ഇന്ന് നടക്കും. മുൻ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതികളിൽ നടപടി ആവശ്യപ്പെട്ടാണ് സമരം. കോൺഗ്രസ് നേതൃത്വത്തിന്റെ കടുത്ത എതിർപ്പ് മറികടന്നാണ് സച്ചിൻ പൈലറ്റിന്റെ സമരം. ഹൈക്കമാൻഡും സച്ചിന്റെ നടപടിയിൽ കടുത്ത അതൃപ്തിയാണ് അറിയിച്ചിരിക്കുന്നത്.
സച്ചിൻ പൈലറ്റിന്റെ നീക്കം പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് കോൺഗ്രസ് വിശേഷിപ്പിച്ചത്. ഉപവാസസമരം നടത്താനുള്ള നീക്കത്തിൽ നിന്ന് സച്ചിൻ പിന്മാറണമെന്നും നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ നേതൃത്വത്തിന്റെ എല്ലാവിധ എതിർപ്പുകളും മറികടന്നാണ് സച്ചിൻ തന്റെ തീരുമാനവുമായി മുന്നോട്ട് പോകുന്നത്. മുൻ ബിജെപി സർക്കാരിന്റെ കാലത്തുണ്ടായ അഴിമതി കേസുകൾ അന്വേഷിക്കുന്നതിൽ അശോക് ഗെഹ്‌ലോട്ട് സർക്കാർ പരാജയപ്പെട്ടുവെന്ന് സച്ചിൻ പൈലറ്റ് ആരോപിച്ചു. പലതവണ ഹെഗ്ലോട്ടിനെ വിഷയം ധരിപ്പിച്ചില്ലെങ്കിലും നടപടി ഉണ്ടായില്ല. അതുകൊണ്ട് സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനാണ് തന്റെ ഉപവാസ സമരം എന്നാണ് സച്ചിന്റെ വാദം.
എന്നാൽ സർക്കാരിനെതിരെ പരസ്യമായി നീങ്ങുന്നതിന് പകരം വിഷയം പാർട്ടി വേദിയിൽ ഉന്നയിക്കണമെന്ന് കോൺഗ്രസിന്റെ രാജസ്ഥാൻ ചുമതലയുള്ള സുഖ്ജീന്ദർ രൺധാവ സച്ചിൻ പൈലറ്റിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ” സച്ചിൻ പൈലറ്റിന്റെ ഉപവാസ സമരം പാർട്ടി താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. പാർട്ടി വിരുദ്ധ പ്രവർത്തനമാണ് സച്ചിൻ നടത്തുന്നത്. സ്വന്തം സർക്കാരുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് മാദ്ധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും മുന്നിൽ കൊണ്ടു വരുന്നതിന് പകരം പാർട്ടി വേദികളിൽ ചർച്ച ചെയ്യണം. കഴിഞ്ഞ അഞ്ച് മാസമായി തനിക്ക് എഐസിസി ചുമതലയുണ്ടെന്നും, സച്ചിൻ ഒരിക്കൽ പോലും ഈ വിഷയം തനിക്ക് മുന്നിൽ അവതരിപ്പിച്ചിട്ടില്ലെന്നും” രൺധാവ പറഞ്ഞു.
Discussion about this post