തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള നിഷേധത്തിനെതിരെ സിഎംഡി ഓഫീസ് ഉപരോധിച്ച കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിഷു ആയിട്ടും ശമ്പള വിതരണം നടത്താത്തത് ജീവനക്കാർക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ എംപ്ലോയീസ് സംഘ് പ്രതിഷേധ സമരങ്ങളുടെ തുടർച്ചയായി മറ്റ് രണ്ട് അംഗീകൃത സംഘടനകളുമായി ചേർന്ന് സംയുക്ത സമരസമിതിക്ക് രൂപം നൽകിയിരുന്നു.
പത്താം തിയതി നൽകുമെന്ന മാനേജ്‌മെന്റ് ഉറപ്പിൽ മറ്റ് രണ്ട് സംഘടനകളും സംയുക്ത പ്രക്ഷോഭത്തിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ പന്ത്രണ്ടാം തിയതി ആയിട്ടും ശമ്പള വിതരണം നടത്തിയിട്ടില്ല. സ്ഥാപനത്തെ തകർക്കുന്ന തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ എംപ്ലോയീസ് സംഘ് പണിമുടക്ക് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും ഇന്ന് വീണ്ടും ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മാർച്ചിലെ പെൻഷൻ നൽകാൻ സർക്കാർ പത്ത് ദിവസത്തെ സാവകാശമാണ് തേടിയിരിക്കുന്നത്. ഈ മാസത്തെ പെൻഷന്റെ കാര്യത്തിൽ ഉറപ്പ് നൽകിയിട്ടില്ല. ഈ തുക എപ്പോൾ എങ്ങനെ നൽകുമെന്ന് വ്യക്തമായ മറുപടി ഉണ്ടാകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിട്ടുണ്ട്. പെൻഷൻ വിതരണം മുടങ്ങിയത് വിതരണം ചോദ്യം ചെയ്തുള്ള ഹർജികളിൽ മാസത്തിലെ ആദ്യ ആഴ്ച തന്നെ പെൻഷൻ നൽകണമെന്നും കഴിയുമെങ്കിൽ ആദ്യ 5 ദിവസത്തിനുള്ളിൽ നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.
Discussion about this post