ഉത്തർ പ്രദേശ് പോലീസിന്റെ കണക്ക് പ്രകാരം അതീഖ് അഹമ്മദിന്റെ പേരിൽ ഉള്ളത് 100 കേസുകളാണ്. സഹോദരൻ അഷറഫിന്റെ പേരിൽ 52 കേസുകളും. അതീഖിന്റെ ഭാര്യ ഷായിസ്ത പർവീണിന്റെ പേരിൽ ഉള്ളത് 3 കേസുകളും, മക്കളായ അലിയുടെ പേരിൽ ഉള്ളത് 4 കേസുകളും ഉമറിന്റെ പേരിലുള്ളത് ഒരു കേസുമാണ്.
ഉമേഷ് പാൽ കൊലക്കേസിൽ പിതാവും കൊടുംക്രിമിനലുമായ അതീഖ് അഹമ്മദിനെ പ്രയാഗ് രാജ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അതേ ദിവസമായിരുന്നു, നടുറോഡിൽ വെടിയേറ്റ് മകൻ അസദ് മരിച്ചത്. അസദിന്റെ മരണം അതീഖ് അറിയുന്നത് കോടതിയിൽ വെച്ചായിരുന്നു. എല്ലാം എന്റെ പിഴ, എന്റെ വലിയ പിഴകൾ എന്ന് അതീഖ് പ്രയാഗ് രാജ് സിജെമ്മിന് മുന്നിൽ വിലപിക്കുമ്പോൾ ചുരുളഴിയുന്നത് രക്തം മരവിപ്പിക്കുന്ന കൊടുംകുറ്റകൃത്യങ്ങളിലൂടെ രണ്ട് ദശാബ്ദക്കാലം ഉത്തർ പ്രദേശിനെയും സമീപ സംസ്ഥാനങ്ങളെയും ഡൽഹിയെയും ഭീതിദമായ അനിശ്ചിതത്വത്തിന്റെ മുൾമുനയിൽ പലപ്പോഴും തളച്ചിട്ട ഒരു അഭിശപ്തമായ കുടുംബത്തിന്റെ ജീർണതയുടെ കഥയാണ്.
കോടതിയിൽ അസദിന്റെ മരണവാർത്ത് കേട്ട് അതീഖ് അഹമ്മദ് എന്ന കൊടുംക്രിമിനൽ വിലപിക്കുമ്പോൾ നിസഹായനായി അരികിൽ തന്നെ ഉണ്ടായിരുന്നു, സഹോദരനും കൂട്ടുപ്രതിയുമായ അഷറഫ് അഹമ്മദ്. ഞെട്ടലും ഭീതിയുമായിരുന്നു അഷറഫിന്റെ മുഖത്ത് പിന്നീട് മാറിമറിഞ്ഞ ഭാവങ്ങൾ.
സമാജ് വാദി പാർട്ടിയുടെ പ്രതിനിധിയായി അഞ്ച് തവണ ഉത്തർ പ്രദേശ് നിയമസഭയിൽ എത്തിയ നേതാവായിരുന്നു അതീഖ് അഹമ്മദ്. 1996ലാണ് ഇയാൾ ഷായിസ്ത പർവീണിനെ വിവാഹം കഴിക്കുന്നത്. ഈ ദമ്പതിമാർക്ക് അഞ്ച് മക്കളാണ്. ഉമർ, അലി, അസദ്, പിന്നെ പ്രായപൂർത്തിയാകാത്ത രണ്ട് പേർ.
ഉമേഷ് പാൽ കൊലക്കേസിൽ പ്രതിയായ ഷായിസ്ത പർവീൺ നിലവിൽ ഒളിവിലാണ്. വരാനിരിക്കുന്ന പ്രയാഗ് രാജ് മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുകയായിരുന്നു, ബി എസ് പി പ്രവർത്തകയായ ഷായിസ്ത. എന്നാൽ, ഉമേഷ് പാൽ കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ, ബി എസ് പി അദ്ധ്യക്ഷ മായാവതി ഷായിസ്തയ്ക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഉമേഷ് പാലിനെ കൊലപ്പെടുത്തിയ ശേഷം കൊലയാളികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത് ഷായിസ്തയാണ് എന്നാണ് ഉത്തർ പ്രദേശ് പോലീസ് പറയുന്നത്. ഷായിസ്തയെ കുറിച്ച് വിവരം നൽകുന്നവർക്കുള്ള പ്രതിഫലം 25,000 രൂപയിൽ 50,000 രൂപയായി പോലീസ് അടുത്തയിടെ ഉയർത്തിയിരുന്നു.
2018ൽ ലഖ്നൗ സ്വദേശിയായ വ്യവസായി മോഹിത് ജെയ്സ്വാളിനെ തട്ടിക്കൊണ്ട് പോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ജയിലിലാണ് അതീഖിന്റെ മൂത്ത മകൻ ഉമർ. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സിബിഐ ഇയാളെ പിടികൂടിയത്. നിലവിൽ ലഖ്നൗ ജയിലിലാണ് ഉമർ ഉള്ളത്.
കൊലപാത ശ്രമക്കേസിൽ അറസ്റ്റിലായ അലിയും നിലവിൽ ജയിലിലാണ്. ഈ കേസിൽ അടുത്തയിടെ അലഹാബാദ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, റിയൽ എസ്റ്റേറ്റ് ബ്രോക്കറെ ഭീഷണിപ്പെടുത്തി 5 കോടി രൂപ ആവശ്യപ്പെട്ട കേസ് കൂടി നിലനിൽക്കുന്നതിനാൽ അലിയെ പ്രയാഗ് രാജ് ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.
1992 മുതൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതീഖിന്റെ സഹോദരൻ അഷറഫ്. മുതിഗഞ്ച്, പ്രയാഗ് രാജ്, റായ്ബറേലി, ചന്ദൗലി എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഗുണ്ടാ ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസുകളുണ്ട്. ഉമേഷ് പാൽ കൊലക്കേസിൽ ഇയാൾ അതീഖ് അഹമ്മദിന്റെ കൂട്ടുപ്രതിയാണ്.
വിവിധ കോടതികളിലായി വിചാരണ നടക്കുന്ന 54 കേസുകളുമായി ബന്ധപ്പെട്ട് അതീഖ് അഹമ്മദ് കുടുംബത്തിന്റെ 11,684 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകൾ അടുത്തയിടെ കണ്ടുകെട്ടിയിരുന്നു. അതീഖും സംഘവും അനധികൃതമായി കൈവശം വെച്ചിരുന്ന 751 കോടി രൂപയുടെ സ്വത്തുക്കൾ അടുത്തയിടെ പ്രയാഗ് രാജ് ജില്ലാ ഭരണകൂടം പിടിച്ചിരുന്നു. ഗുണ്ടാ നിയമ പ്രകാരം, ഷായിസ്താ പർവീണിന്റെ ഉടമസ്ഥതയിലുള്ള 8 കോടി രൂപയുടെ സ്വത്തുക്കളും അധികൃതർ കണ്ടുകെട്ടിയ പട്ടികയിൽ ഉൾപ്പെടുന്നു. അഷറഫിന്റെ 27.33 കോടി രൂപയുടെ സ്വത്തുക്കളും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്.
ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേൽക്കുന്നതോടെയാണ് അതീഖ് അഹമ്മദിന്റെയും കുടുംബത്തിന്റെയും കഷ്ടകാലം ആരംഭിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം പോലീസിന് നിർദേശം നൽകി. ക്രിമിനലുകളുടെയും മാഫിയ തലവന്മാരുടെയും സ്വത്തുക്കൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്താനുള്ള യോഗിയുടെ തീരുമാനം അദ്ദേഹത്തിന് ബുൾഡോസർ ബാബ എന്ന അപരനാമവും സമ്മാനിച്ചു.
യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രി ആയ ശേഷം പ്രതിവർഷം 1200 കോടി എന്ന നിരക്കിലായിരുന്നു അതീഖ് അഹമ്മദിന്റെ ആസ്തികൾ ശോഷിച്ചത്. അധികാര കേന്ദ്രത്തിൽ യോഗി പിടിമുറുക്കിയതോടെ, സകലമാന അനധികൃത ഇടപാടുകളും ക്രമവിരുദ്ധ പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ അതീഖ് ഗ്യാംഗ് നിർബന്ധിതമായി. അതീഖ് അഹമ്മദിന്റെയും സംഘത്തിന്റെയും പിടിയിൽ നിന്നും ഇതുവരെ 417 കോടി രൂപ വിലവരുന്ന ഭൂസ്വത്താണ് ഉത്തർ പ്രദേശ് സർക്കാർ പിടിച്ചെടുത്തിരിക്കുന്നത്.
2005ൽ ബി എസ് പി, എം എൽ എ രാജു പാലിന്റെ കൊലപാതകത്തിൽ ദൃക്സാക്ഷിയായിരുന്നു ഉമേഷ് പാൽ. അതീഖ് അഹമ്മദിന്റെ ഇളയ സഹോദരൻ ഖാലിദ് അസീമിനെ അലഹാബാദ് വെസ്റ്റ് മണ്ഡലത്തിൽ പരാജയപ്പെടുത്തി മാസങ്ങൾക്കകമാണ് രാജു പാൽ കൊല്ലപ്പെട്ടത്. സ്വന്തം വാഹനത്തിൽ നിന്നും പുറത്തിറങ്ങവെയാണ് ഉമേഷ് പാലിനെ കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. അദ്ദേഹത്തിന് ഏഴ് തവണ വെടിയേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
ഉമേഷ് പാൽ കൊലക്കേസിലെ മറ്റൊരു പ്രതി അർബാസ് ഖാനെ ഉത്തർ പ്രദേശ് പോലീസിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഫെബ്രുവരി അവസാന വാരം പ്രയാഗ് രാജിലെ നെഹ്രു പാർക്കിൽ വെച്ച് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു.
അതീഖ് അഹമ്മദിന് പാകിസ്താനി ഭീകരസംഘടനകളുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന് ഉത്തർ പ്രദേശ് പോലീസ് കോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്. പാക് ചാര സംഘടനയായ ഐ എസ് ഐയുമായി താൻ നിരന്തരം ബന്ധം പുലർത്തിയിരുന്നതായി അതീഖ് അഹമ്മദ് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും ഉത്തർ പ്രദേശ് പോലീസ് അറിയിച്ചിരുന്നു. പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്കുള്ള ആയുധക്കടത്തിലെ തന്റെ പങ്കും അതീഖ് അഹമ്മദ് സമ്മതിച്ചിരുന്നു. ഡ്രോണുകളുടെ സഹായത്തോടെയാണ് പാകിസ്താനിൽ നിന്നും പഞ്ചാബ് അതിർത്തിയിൽ ആയുധങ്ങൾ നിക്ഷേപിച്ചിരുന്നത്. ജമ്മു കശ്മീരിലെ ഭീകരരുടെ പക്കൽ ഇപ്രകാരമാണ് ആയുധങ്ങൾ എത്തിയിരുന്നതെന്നും അതീഖ് അഹമ്മദ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
Discussion about this post