തിരുവനന്തപുരം: സംസ്ഥാനത്ത് അസഹ്യമായ നിലയിൽ കൊടും ചൂട് ഉയരുന്നു. വടക്കൻ ജില്ലകളിലും മദ്ധ്യ കേരളത്തിലുമാണ് ചൂട് കലശലാകുന്നത്. മനുഷ്യശരീരത്തിന് താങ്ങാവുന്നതിലും അപ്പുറമുള്ള ചൂടാണ് മിക്കയിടങ്ങളിലുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഏഴ് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ചൂട് ഉയർന്നതോടെ സംസ്ഥാനത്തെ മിക്കയിടങ്ങളും താപാഘാത സാദ്ധ്യതാ മേഖലകളായി. തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ 14 പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ചൂട് 40 ഡിഗ്രി കടന്നു. പാലക്കാട് മുണ്ടൂരാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 41.7 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയ ചൂട്.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് ഇനിയും ഉയരാനാണ് സാദ്ധ്യത. തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ചൂട് സാധാരണയെക്കാൾ 3°C മുതൽ 4°C വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കോട്ടയം, കോഴിക്കോട് ജില്ലകളിലും ചൂട് കൂടാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 11 മണി മുതൽ 3 മണിവരെ നേരിട്ട് വെയിൽ ഏൽക്കരുത്. എപ്പോഴും കുടിവെള്ളം കൈയിൽ കരുതണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
Discussion about this post