കോഴിക്കോട്: തന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ സഹോദരൻ നൗഫൽ ശ്രമിക്കുന്നുവെന്ന് താമരശ്ശേരിയിൽ നിന്നും കാണാതായ പ്രവാസി ഷാഫി. പുതിയ വീഡിയോയിലാണ് സഹോദരനെതിരെ ആരോപണവുമായി ഷാഫി രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം ഈ വീഡിയോയുടെയും ഉറവിടം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
ഉച്ചയോടെയാണ് ഷാഫിയുടെ പുതിയ വീഡിയോ പുറത്തുവന്നത്. താനും നൗഫലും ചേർന്നാണ് എല്ലാം ചെയ്തത്. എല്ലാത്തിനും മുൻകൈ എടുത്തത് സഹോദരനാണ്. എന്നാൽ ഇപ്പോൾ തന്നെ കയ്യൊഴിഞ്ഞു. മാത്രമല്ല സ്വത്തുക്കൾ മുഴുവൻ കൈക്കലാക്കാനാണ് ശ്രമം. നൗഫലിനെ സൂക്ഷിക്കണമെന്ന് പിതാവ് സൂചന നൽകിയിരുന്നു. എന്നാൽ അത് കാര്യമാക്കിയില്ല. താൻ ചതിക്കപ്പെട്ടെന്നും ഷാഫി വീഡിയോയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള ഷാഫിയുടെ മറ്റൊരു വീഡിയോ പുറത്തുവന്നിരുന്നു. തന്റെ തിരോധാനത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘങ്ങളാണെന്ന് സൂചന നൽകുന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു ഷാഫി പുറത്തുവിട്ടത്. 325 കിലോ ഗ്രാം സ്വർണം താൻ തട്ടിയെടുത്തു എന്നായിരുന്നു ഷാഫിയുടെ വെളിപ്പെടുത്തൽ. ഇതിന്റെ പേരിലാണ് തന്നെ തട്ടിക്കൊണ്ട് വന്നിരിക്കുന്നതെന്നും ഷാഫി പറഞ്ഞിരുന്നു.
അതേസമയം വീഡിയോയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം സൈബർ പോലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം ഊർജ്ജിതമായി തുടരുകയാണ്. സൗദിയിൽ ഉണ്ടായിരുന്നപ്പോൾ ഷാഫി സ്വർണം കവർച്ച നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. വീഡിയോ കൂടി പുറത്തുവന്നതോടെ ഇക്കാര്യത്തിൽ സ്ഥിരീകരണമായി. ഇതുമായി ബന്ധപ്പെട്ടും പോലീസ് ഊർജ്ജിത അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post