നൂറിലധികം ക്രിമിനൽ കേസുകളിൽ പ്രതി; അലഹബാദ് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് അഞ്ചു വട്ടം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാരൻ, സമാജ് വാദിപാർട്ടി ടിക്കറ്റിൽ 2004 ൽ ലോക്സഭയിലേക്ക് . പിന്നീട് തിരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയങ്ങൾ. ഒടുവിൽ യോഗി ഭരണത്തിൽ ഗുണ്ടാ സാമ്രാജ്യത്തിന്റെ തകർച്ച .. ഉത്തർപ്രദേശിനെ വിറപ്പിച്ച കൊടും ക്രിമിനൽ ആതിഖ് അഹമ്മദും സഹോദരൻ അഷറഫും വെടിയേറ്റ് മരിച്ചതോടെ അവസാനിക്കുന്നത് ഉത്തർ പ്രദേശിനെ ചോരയിൽ മുക്കിയ ഒരു ക്രിമിനൽ കുടുംബത്തിന്റെ തേർവാഴ്ച്ചകളാണ്.
പതിനേഴാം വയസ്സിൽ കൊലപാതകത്തോടെയായിരുന്നു ആതിഖ് അഹമ്മദ് കുറ്റകൃത്യത്തിന്റെ ലോകത്തേക്ക് കടക്കുന്നത്. ഗ്യാംഗ്സ്റ്റർ നിയമത്തിന്റെ കീഴിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട ആളായിരുന്നു ആതിഖ്. പിന്നീട് പ്രയാഗ് രാജ് മേഖലയെ വിറപ്പിച്ച ഗുണ്ടാത്തലവനും മാഫിയ ഡോണും ഒപ്പം രാഷ്ട്രീയ പ്രവർത്തനവും. ആരാലും ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ആതിഖ് മാറി. തന്റെ കുടുംബത്തേയും ക്രിമിനൽ പ്രവർത്തനങ്ങളുടെ ഭാഗമാക്കിയതോടെ ആർക്കും തൊടാനാകാത്ത ഉയരത്തിലേക്ക് ഇയാൾ വളർന്നു.
1989 മുതൽ 2004 വരെ അലഹബാദ് വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആയി. ആദ്യത്തെ മൂന്ന് പ്രാവശ്യം സ്വതന്ത്രനായും പിന്നെ സമാജ് വാദി പാർട്ടി ടിക്കറ്റിലും അതിനു ശേഷം അപ്നാദളിന്റെ ഭാഗമായും ആതിഖ് വിജയിച്ചു. ഇതിൽ പലപ്പോഴും ജയിലിൽ കിടന്നായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2004 ൽ സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ ഫുല്പൂരിൽ വിജയിച്ച് എം.പിയായി. പിന്നീട് പലവട്ടം മത്സരിച്ചെങ്കിലും ആതിഖിന് വിജയിക്കാനായില്ല.
2004 ൽ ആതിഖ് രാജിവെച്ച ഒഴിവിൽ അലഹബാദ് വെസ്റ്റ് മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പാണ് ഈ കൊടും ക്രിമിനൽ ഗ്യാംഗിന്റെ വിധി നിർണയിച്ചത്. ആതിഖിന്റെ സഹോദരൻ അഷറഫിനെ ബി.എസ്.പി സ്ഥാനാർത്ഥിയായ രാജു പാൽ പരാജയപ്പെടുത്തി. തന്റെ സാമ്രാജ്യത്തിൽ ഒരു തോൽവി ആതിഖിന് സഹിക്കാൻ കഴിഞ്ഞില്ല. രാജുപാലിനെ കൊലപ്പെടുത്തിയായിരുന്നു അയാൾ തോൽവിയുടെ കണക്ക് തീർത്തത്. കൊലക്കേസിൽ സഹോദരനൊപ്പം പ്രതിയായ ആതിഖ് കീഴടങ്ങിയെങ്കിലും രാഷ്ട്രീയ പിന്തുണയുടെ ബലത്തിൽ ജയിലിലും പുറത്തുമൊക്കെയായി തന്റെ സാമ്രാജ്യത്തെ മുന്നോട്ട് നയിച്ചു. 2014 ൽ ശ്രാവസ്തി മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 2019 ൽ ജയിലിൽ കിടന്നു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയിൽ മത്സരിക്കാനും ആതിഖ് മടിച്ചില്ല. ആകെ 855 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
2016ൽ സാം ഹിഗ്ഗിൻബോതം സർവകലാശാലയിലെ അദ്ധ്യാപകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ആയിരുന്നു ആതിഖ് അകത്തായത്. 2017 ൽ യോഗി സർക്കാർ ഭരണമേറ്റതോടെ ആതിഖ് ഗ്യാംഗിന്റെ കഷ്ടകാലവും ആരംഭിച്ചു. ഗുണ്ടകളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിട്ട യോഗി സർക്കാർ ആതിഖിനേയും ക്രിമിനൽ കുടുംബത്തേയും കൃത്യമായി പൂട്ടിത്തുടങ്ങി.കഴിഞ്ഞ ഫെബ്രുവരിയിൽ രാജു പാൽ കൊലക്കേസിലെ സാക്ഷി ഉമേഷ് പാലിനെയും അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന രണ്ട് പോലീസുകാരേയും ആതിഖിന്റെ ഗ്യാംഗ് വെടിവെച്ച് കൊന്നു. നിയമസഭയിൽ ക്രമസമാധാന തകർച്ച ഉന്നയിച്ച പ്രതിപക്ഷത്തോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒറ്റ കാര്യമേ പറഞ്ഞുള്ളു.. മാഫിയകളെ തകർത്തിരിക്കും. സംശയമില്ല
പിന്നീട് നടന്ന എൻകൗണ്ടറുകളിൽ ഉമേഷ് പാൽ കൊലക്കേസിലെ പ്രതികളിൽ നാല് പേർ കൊല്ലപ്പെട്ടു. ഇതിൽ ആതിഖിന്റെ മകനും കൊടും ക്രിമിനലുമായ അസദും ഉൾപ്പെട്ടിരുന്നു. പോലീസ് തലയ്ക്ക് അഞ്ച് ലക്ഷം വിലയിട്ട ക്രിമിനലായിരുന്നു അസദ്. അസദ് വധത്തിനു ശേഷം അസ്വസ്ഥനായ ആതിഖ് അഹമ്മദ് യുപി പോലീസ് തന്നെ കൊല്ലുമെന്ന് പലതവണ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രയാഗ് രാജിൽ എത്തിച്ച് മെഡിക്കൽ ചെക്കപ് ചെയ്തതിനു ശേഷം പുറത്തിറങ്ങി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ആതിഖിനേയും അഷറഫിനേയും മാദ്ധ്യമ പ്രവർത്തകരെന്ന വ്യാജേനെ എത്തിയ അക്രമികൾ ക്ലോസ് റേഞ്ചിൽ വെടിവെച്ച് കൊല്ലുകയായിരുന്നു.
പ്രയാഗ് രാജിനെ വിറപ്പിച്ച ക്രിമിനൽ കുടുംബത്തിന്റെ അടിവേരാണ് ഇതോടെ അറുക്കപ്പെട്ടത്. എൻകൗണ്ടറുകൾ വ്യാജമാണെന്ന വാദവുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും ജന പിന്തുണ സർക്കാരിനൊപ്പമാണെന്നാണ്്രിപ്പോർട്ടുകൾ. എന്തായാലും ഉത്തർപ്രദേശിന്റെ മണ്ണിൽ ഇനി മാഫിയകൾ വളരാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജീവനും സ്വത്തിനും ക്രിമിനലുകളുടെ ഭീഷണിയില്ലാത്തെ ഒരു സംസ്ഥാനമായി ഉത്തർ പ്രദേശ് മാറാനാണ് ജനങ്ങളും ആഗ്രഹിക്കുന്നത്.
Discussion about this post