തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് പരീക്ഷണഓട്ടം തുടങ്ങി. രാവിലെ 5.10ഓടെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ട്രയൽ റൺ നടത്തുക. ഏഴ് മണിക്കൂർ കൊണ്ട് ട്രെയിൻ കണ്ണൂരിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 12.10 ആണ് വന്ദേഭാരത് കണ്ണൂരിൽ എത്തേണ്ട സമയം.
ട്രെയിനിന്റെ ഷെഡ്യൂൾ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും റെയിൽവേ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകൾ, നിരക്കുകൾ എന്നിവയെല്ലാം റെയിൽവേയുടെ അറിയിപ്പിലുണ്ടാകും. ഈ മാസം 25ാം തിയതിയാണ് പ്രധാനമന്ത്രി ഔദ്യോഗികമായി വന്ദേഭാരത് ഫ്‌ളാഗ്ഓഫ് ചെയ്യുന്നത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളാണ് വന്ദേഭാരതിന്റെ സ്റ്റോപ്പായി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ കൂടുതൽ സ്റ്റോപ്പുകൾക്ക് ശുപാർശ ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ഒന്നോ രണ്ടോ സ്‌റ്റോപ്പുകൾ കൂടുതലുണ്ടാകുമെന്ന സൂചനയുമുണ്ട്. അങ്ങനെയെങ്കിൽ വന്ദേഭാരതിന്റെ യാത്രാസമയം ആറ് മിനിട്ട് കൂടി കൂടും. കേരളത്തിൽ എല്ലാ സ്റ്റോപ്പും 3 മിനിറ്റാണ്. ഓട്ടമാറ്റിക് വാതിലുകൾ അടയാനും തുറക്കാനും വേണ്ട സമയം കൂടി ചേർത്താണ് 3 മിനിറ്റ് നിശ്ചയിച്ചിരിക്കുന്നത്. ചെങ്ങന്നൂരും ഷൊർണൂരുമാണ് സ്റ്റോപ്പുകൾ ലഭിക്കാൻ സാധ്യതയുള്ള സ്റ്റേഷനുകൾ. നാല് സ്റ്റേഷനുകളിൽ കൂടി നിർത്തണമെന്നാണ് റെയിൽവേയ്ക്ക് ശുപാർശ പോയിരിക്കുന്നത്.
Discussion about this post