കണ്ണൂർ: വന്ദേഭാരത് എക്‌സ്പ്രസ് വിജയകരമായി ആദ്യഘട്ട പരീക്ഷണ ഓട്ടം പൂർത്തിയാക്കി. 12.19ഓടെയാണ് ട്രെയിൻ കണ്ണൂരിലെത്തിയത്. ഏഴ് മണിക്കൂറും എട്ട് മിനിറ്റും എടുത്താണ് വന്ദേഭാരത് എക്‌സ്പ്രസ് കണ്ണൂരിലേക്ക് എത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് വന്ദേഭാരതിനെ സ്വീകരിക്കാനായി കണ്ണൂരിലെത്തിയത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തുന്ന ഏറ്റവും വേഗതയുള്ള രാജധാനി എക്‌സ്പ്രസിനെ അപേക്ഷിച്ച് ഒരു മണിക്കൂറോളം നേരത്തെയാണ് വന്ദേഭാരതിന്റെ ആദ്യ യാത്ര പൂർത്തിയാക്കിയത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് നിലവിൽ ഏറ്റവും വേഗതയിലെത്തുന്നത് രാജധാനി എക്‌സ്പ്രസാണ്. ഏഴ് മണിക്കൂർ 57 മിനിട്ട് എടുത്താണ് രാജധാനി കണ്ണൂരിലെത്തുന്നത്. ട്രയൽ റണിൽ വേണ്ടി വന്നതിനെക്കാൾ കുറഞ്ഞ സമയത്തിനുള്ളിലാകും വന്ദേഭാരത് സർവീസ് നടത്തുകയെന്നാണ് വിവരം. അങ്ങനെയെങ്കിൽ യാത്രാസമയം ഇനിയും കുറയും.ഈ റൂട്ടിലെ മറ്റൊരു വേഗതയേറിയ ട്രെയിനായ ജനശതാബ്ദിയെക്കാള്‍ രണ്ട് മണിക്കൂര്‍ 25 മിനിട്ട് മുന്നെ വന്ദേഭാരത് എത്തും
പുലർച്ചെ 5.10നാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. 50 മിനിറ്റിൽ കൊല്ലത്ത് എത്തിയ ട്രെയിൻ 7.28ന് കോട്ടയത്തും, 8.28ന് എറണാകുളം നോർത്ത് സ്‌റ്റേഷനിലും എത്തി. തൃശൂരിൽ 9.37നും കോഴിക്കോട് 11.17നുമാണ് വന്ദേഭാരത് എത്തിയത്. 2.30നുള്ളിൽ ട്രെയിൻ തിരുവനന്തപുരത്തേക്ക് മടങ്ങും. രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും വിധമാണ് പരീക്ഷണ ഓട്ടം ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ ട്രെയിനിൽ പരീക്ഷണ ഓട്ടം നിരീക്ഷിക്കുന്നതിനായി കയറിയിട്ടുണ്ടായിരുന്നു.
ട്രെയിനുകളുടെ വേഗം, പാളങ്ങളുടെ ക്ഷമത തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് വിലയിരുത്തുന്നത്. ട്രെയിനിന്റെ ഷെഡ്യൂൾ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും റെയിൽവേ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകൾ, നിരക്കുകൾ എന്നിവയെല്ലാം റെയിൽവേയുടെ അറിയിപ്പിലുണ്ടാകും. ഈ മാസം 25ാം തിയതിയാണ് പ്രധാനമന്ത്രി ഔദ്യോഗികമായി വന്ദേഭാരത് ഫ്ളാഗ്ഓഫ് ചെയ്യുന്നത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളാണ് വന്ദേഭാരതിന്റെ സ്റ്റോപ്പായി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ കൂടുതൽ സ്റ്റോപ്പുകൾക്ക് ശുപാർശ ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ഒന്നോ രണ്ടോ സ്റ്റോപ്പുകൾ കൂടുതലുണ്ടാകുമെന്ന സൂചനയുമുണ്ട്. അങ്ങനെയെങ്കിൽ വന്ദേഭാരതിന്റെ യാത്രാസമയം ആറ് മിനിട്ട് കൂടി കൂടും. കേരളത്തിൽ എല്ലാ സ്റ്റോപ്പും 3 മിനിറ്റാണ്. ഓട്ടമാറ്റിക് വാതിലുകൾ അടയാനും തുറക്കാനും വേണ്ട സമയം കൂടി ചേർത്താണ് 3 മിനിറ്റ് നിശ്ചയിച്ചിരിക്കുന്നത്. ചെങ്ങന്നൂരും ഷൊർണൂരുമാണ് സ്റ്റോപ്പുകൾ ലഭിക്കാൻ സാധ്യതയുള്ള സ്റ്റേഷനുകൾ.
Discussion about this post