തിരുവനന്തപുരം : സിൽവർ ലൈനെന്ന വാശി സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് എം.പി കെ മുരളീധരൻ. വന്ദേഭാരത് വന്ന സ്ഥിതിക്ക് സിൽവർ ലൈന് ഇനി പ്രസക്തിയില്ല. രണ്ട് മണിക്കൂറിനായി ഒരു ലക്ഷം കോടി ചെലവാക്കാനുള്ള സാമ്പത്തിക ശേഷിയൊന്നും സംസ്ഥാനത്തിനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എം.വി ഗോവിന്ദന്റെ അപ്പം പരാമർശത്തിനും കെ മുരളീധരൻ മറുപടി പറഞ്ഞു. ഷൊർണൂർ അപ്പമുണ്ടാക്കുന്നവർ അവിടെ തന്നെ വിറ്റോളും. ഷൊർണൂർക്കാർക്ക് അപ്പം കഴിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ അത് അവരെ അപമാനിക്കുകയാണ് ചെയ്യുന്നത്. കൊച്ചിക്കാർക്ക് അപ്പം കഴിക്കണമെങ്കിൽ അത് അവർ അവിടെ ഉണ്ടാക്കി കഴിച്ചോളും. അപ്പം തിരുവനന്തപുരം കൊണ്ടുപോകാൻ വേണ്ടി ഒരു റെയിൽവേ ലൈന്റെ ആവശ്യമില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.
ഗോവിന്ദൻ മാഷ് ഉണ്ടാക്കുന്ന അപ്പം അവിടെ തന്നെ വിറ്റ് തീർത്താൽ മതി. സിൽവർ ലൈൻ ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന പദ്ധതിയാണ് . അത് ഒഴിവാക്കുകയാണ് വേണ്ടത്. പാളങ്ങളിലെ വളവുകൾ നിവർത്തുമ്പോൾ കൂടുതൽ സ്പീഡിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാനാകും. വന്ദേഭാരതിന്റെ സ്പീഡ് ഇനിയും കൂടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post