തിരുവനന്തപുരം: കേരളത്തിന് ലഭിച്ച പുതിയ വന്ദേ ഭാരതിനെ സ്വാഗതം ചെയ്ത് ശശി തരൂർ എംപി. 25ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കാത്തിരിക്കുന്നു. വികസനം രാഷ്ട്രീയത്തിന് അതീതമാണെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. വന്ദേ ഭാരത് എക്‌സ്പ്രസ് കേരളത്തിന് അനുവദിക്കണമെന്ന പഴയ ട്വീറ്റുകൾ റീട്വീറ്റ് ചെയ്താണ് പ്രസ്താവന.
വന്ദേഭാരതിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ഇന്ന് നടത്തുകയാണ്. തമ്പാനൂരിൽ നിന്നാണ് ട്രെയിൻ യാത്ര ആരംഭിച്ചിരിക്കുന്നത്. കാസർകോട് വരെയും തിരിച്ച് തിരുവനന്തപുരത്തേക്കുമാണ് പരീക്ഷണ ഓട്ടം നടത്തുക. പുലർച്ചെ 5.20നാണ് ട്രെയിൻ പുറപ്പെട്ടത്. വന്ദേഭാരതിന്റെ സർവീസ് തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കാസർകോട് വരെ ട്രയൽ റൺ നടത്താൻ തീരുമാനിച്ചത്. നേരത്തെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് നിശ്ചയിച്ചിരുന്നത്.
ഒന്നര വർഷത്തിനുള്ളിൽ വന്ദേഭാരതിന്റെ വേഗം 110 കിലോമീറ്ററും അഞ്ച് വർഷത്തിനുള്ളിൽ 130 കിലോമീറ്റും ആക്കി മാറ്റാനാണ് പദ്ധതി. ഇതിനായി കേരളത്തിലെ റെയിൽവേ ട്രാക്കുകളും സിഗ്‌നലിംഗ് സംവിധാനവും സമഗ്രമായി നവീകരിക്കാനാണ് റെയിൽവേ ഒരുങ്ങുന്നത്. ട്രാക്കിന്റെ വളവുകൾ നിവർത്തുകയും, ആവശ്യമുള്ളയിടങ്ങളിൽ ട്രാക്കുകൾ പുനസ്ഥാപിക്കുകയും ചെയ്യുന്നതോടെ മറ്റ് ട്രെയിനുകളുടെ വേഗതയും കൂടും. ഭാവിയിൽ വന്ദേഭാരത് 160 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post