ബംഗലൂരു: രാജ്യവിരുദ്ധ ശക്തികളുടെ അഭയകേന്ദ്രമായി കോൺഗ്രസ് അധഃപതിച്ചുവെന്ന് ബിജെപി. കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രക്ഷകർത്താവ് ആയിരുന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് കോൺഗ്രസിന് ലിംഗായത്ത് സമുദായത്തോട് സ്നേഹം വരുന്നത്. വിഭജിച്ച് ഭരിക്കൽ എന്ന നയമാണ് കർണാടകയിൽ കോൺഗ്രസ് പിന്തുടർന്നിരുന്നതെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് കർണാടകയിൽ പോപ്പുലർ ഫ്രണ്ടിനെതിരായ കേസുകൾ വ്യാപകമായി പിൻവലിച്ചു. 1,700 പോപ്പുലർ ഫ്രണ്ട് ഭീകരരെയാണ് അന്ന് സിദ്ധരാമയ്യ ജയിലിൽ നിന്നും തുറന്നുവിട്ടതെന്നും ജെ പി നദ്ദ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കെതിരായ സ്ഥാനാർത്ഥിയെ കോൺഗ്രസ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ഷിഗ്ഗാവിൽ മുഹമ്മദ് യൂസഫ് സവനൂരിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി തീരുമാനിച്ചിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് സവനൂർ എന്ന് ബിജെപി നേരത്തേ മുതലേ ആരോപിച്ചിരുന്നു.
Discussion about this post