കോട്ടയം: ജോണി നെല്ലൂർ കേരള കോൺഗ്രസ് വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും അദ്ദേഹം രാജി വച്ചു. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് പാർട്ടി വിടുന്നതെന്ന് ജോണി നെല്ലൂർ വ്യക്തമാക്കി. പാർട്ടി അംഗത്വവും, പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവും ജോണി നെല്ലൂർ രാജിവച്ചിട്ടുണ്ട്.യുഡിഎഫില്‍ നിന്ന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപിയിലേക്ക് പോവുകയാണെന്ന അഭ്യൂഹങ്ങളും ജോണി നെല്ലൂർ തള്ളിക്കളഞ്ഞു. ബിജെപി മറ്റൊരു രാഷ്ട്രീയ പാർട്ടിയാണെന്നും, താൻ അവരുടെ കാര്യത്തിൽ അഭിപ്രായം പറയേണ്ടതില്ല. മറ്റൊരു പാർട്ടിയിലേക്കും തത്കാലം പോകാനില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു.
”കേരളത്തിലെ കൃഷിക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ അതീവ ഗൗരവം ഉള്ളതാണ്. പ്രത്യേകിച്ച് റബ്ബർ കൃഷിക്കാർ. റബ്ബറിന് വിലയില്ലാതെ കഷ്ടപ്പെടുന്ന സാഹചര്യമാണ്. റബ്ബറിന് 300 രൂപ വർദ്ധിപ്പിക്കണമെന്നാണ് ഞാനടക്കമുള്ള കർഷകർ ആവശ്യപ്പെടുന്നത്. റബ്ബറിനെ കാർഷിക വിളകളുടെ കൂട്ടത്തിൽ ഇന്നും പെടുത്തിയിട്ടില്ല. ഏതാണ്ട് 13 ലക്ഷത്തോളം വരുന്ന കേരളത്തിലെ റബ്ബർ കൃഷിക്കാരുടെ കഷ്ടപ്പാടും, നെല്ല് കൃഷി, നാളികേരം തുടങ്ങീ കാർഷിക മേഖല ആകെ തകർന്ന് കിടക്കുകയാണ്. കാർഷിക മേഖലയിലെ ആളുകൾക്ക് ഉത്തേജനം കൊടുക്കുന്ന പാർട്ടിയാണ് രൂപീകരിക്കാൻ പോകുന്നത്.
ചില മാദ്ധ്യമങ്ങൾ ക്രിസ്ത്യൻ പാർട്ടി രൂപീകരിക്കുകയാണെന്ന ്പറയുന്നത് കേട്ടു. ക്രിസ്ത്യൻ പാർട്ടി അല്ല വരാൻ പോകുന്നത്. സെക്കുലർ പാർട്ടി തന്നെയാണ് വരാൻ പോകുന്നത്. എല്ലാ വിഭാഗത്തിലുള്ള ആളുകളും ഇതിലുണ്ടാകും. ദേശീയ കാഴ്ചപ്പാടുള്ള പാർട്ടി എന്നത് മാത്രമാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. വിശദമായ കാര്യങ്ങൾ പാർട്ടി രൂപീകരിക്കുന്ന സമയത്ത് പറയുമെന്നും” ജോണി നെല്ലൂർ പറഞ്ഞു.
കേരള കോൺഗ്രസ് ചെയ്യാൻ പറ്റുന്ന സമയത്ത് എല്ലാം ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ പാർട്ടിക്ക് ധാരാളം പരിമിതികളുണ്ട്. അതുകൊണ്ടാണ് മതേതര ദേശീയ കാഴ്ചപ്പാടുള്ള പാർട്ടി ചേരുന്നത്. എല്ലാ പാർട്ടികളിൽ നിന്നും ഉള്ള ആളുകൾ ഈ പാർട്ടിയുടെ ഭാഗമായിട്ടുണ്ടാകും. റബ്ബർ എന്നത് മാത്രമല്ല പരിഗണിക്കുന്നത്, എല്ലാ കാർഷിക വിളകളുടേയും സംരക്ഷണമാണ് ലക്ഷ്യമിടുന്നതെന്നും” ജോണി നെല്ലൂർ പറയുന്നു.
Discussion about this post