കൊച്ചി: കേരളത്തിലെ റോഡുകളിൽ ഗതാഗത നിയമലംഘകരെ പിടികൂടാൻ സ്ഥാപിക്കുന്ന എഐ ക്യാമറകളെച്ചൊല്ലിയുളള ജനങ്ങളുടെ ആശങ്ക അകറ്റാൻ സോഷ്യൽ മീഡിയ പ്രചാരണവുമായി മോട്ടോർ വാഹന വകുപ്പ്. ഭയം വേണ്ട ജാഗ്രത മതിയെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ അപകടങ്ങളുടെ എണ്ണത്തിലെ വർദ്ധന ഉൾപ്പെടെ ചൂണ്ടിക്കാട്ടി ക്യാമറ സ്ഥാപിക്കാനുണ്ടായ സാഹചര്യവും വകുപ്പ് വിശദീകരിക്കുന്നു.
പ്രതിവർഷം ഒന്നര ലക്ഷത്തിലധികം റോഡ് അപകട മരണങ്ങളാണ് നമ്മുടെ രാജ്യത്തെ നിരത്തിൽ നടക്കുന്നത് അതിൽ ഇരയാകുന്നവരിൽ അധികവും രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ യുവജനങ്ങളാണ് എന്നുള്ളതാണ് ഏറ്റവും വേദനാജനകമായ വസ്തുത. ഹെൽമറ്റും സീറ്റ് ബെൽറ്റും അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗംകൊണ്ട് മാത്രം ഈ മരണത്തിൽ പകുതിയിലധികവും ഒഴിവാക്കാൻ കഴിയും എന്നാണ് കണക്കുകൾ കാണിക്കുന്നത്. കേരള മോട്ടോർ വാഹന വകുപ്പ് നിരന്തരമായി നടത്തുന്ന കുറ്റമറ്റ രീതിയിലുള്ള എൻഫോഴ്‌സ്‌മെന്റ് സംവിധാനത്തിലെ പുതിയ കാൽവെപ്പാണ് വികസിത രാജ്യങ്ങളുടെ മാതൃകയിലുള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറ സംവിധാനം ഉപയോഗിച്ചുള്ള വാഹന പരിശോധനയെന്ന് വകുപ്പ് വിശദീകരിക്കുന്നു.
ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ , ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നതെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ വിശദീകരിക്കുന്നു.
സാധുതയില്ലാത്ത രേഖകളുള്ള വാഹനങ്ങളും പരിശോധിക്കപ്പെടും . ഇതിനായി 675 എഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജയമായിട്ടുള്ളത്.
നിയമലംഘനങ്ങൾ സംബന്ധിച്ച ചെല്ലാനുകളിൽ എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അതാത് ജില്ലാ ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടാം. കെൽട്രോണിന്റെ സഹായത്തോടെയാണ് ക്യാമറകൾ സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും നോട്ടീസുകൾ തയ്യാറാക്കി അയക്കുന്നതിനും കൺട്രോൾ റൂമുകൾ സജ്ജമാക്കുന്നതും.
സംസ്‌കാര പൂർണ്ണമായ ഒരു സമൂഹ സൃഷ്ടിയും അതുവഴി വേദനാജനകമായ മരണങ്ങളും
ഒഴിവാക്കുന്നതിനുള്ള നൂതനമായ ഒരു തുടക്കമായിരിക്കും ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറകളുടെ വരവോടെ സാധ്യമാവുകയെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. സുരക്ഷിതമാകട്ടെ നമ്മുടെ നിരത്തുകൾ എന്ന് പറഞ്ഞാണ് കുറിപ്പ് പൂർത്തിയാക്കുന്നത്.
Discussion about this post