കൊച്ചി: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. 24ാം തിയതി വൈകിട്ട് അഞ്ച് മണിക്കായിരിക്കും പരിപാടി. യുവം പരിപാടി നടത്തുന്നതിൽ ഡിവൈഎഫ്‌ഐക്കും കോൺഗ്രസിനും ആശങ്കയുണ്ട്.അത് രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന സമ്മേളനമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കാണുന്നത്. കേരളത്തിലെത്തുന്ന അദ്ദേഹം നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യും. വികസനത്തിന്റെ കാര്യത്തിൽ കേരളത്തിന് മറ്റ് സംസ്ഥാനങ്ങളോടൊപ്പം ഓടി എത്താനാകുന്നില്ല.
നല്ല സാഹചര്യം ഉണ്ടായിട്ടും കേരളത്തിലെ വിദ്യാർത്ഥികൾ പുറത്ത് പോയി പഠിക്കുന്നു. കേരളം ഇനിയും നിക്ഷേപ സൗഹൃദ സംസ്ഥാനമായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം യുവം വേദിയിൽ ചർച്ചയാകും. ഇടത്പക്ഷത്തിനും യുഡിഎഫിനും കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമോ എന്നാണ് ഭയം. ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുമായും പ്രധാനമന്ത്രി ചർച്ച നടത്തിയേക്കും. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തീരുമാനത്തിനായി കാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യുവം പരിപാടിയെ പ്രതിരോധിക്കാൻ സിപിഎം വലിയ പ്രചാരണമാണ് നടത്തുന്നത്. 23ാം തിയതി സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ നടത്തുന്ന റാലികളിൽ അഞ്ച് ലക്ഷത്തോളം യുവാക്കളെ പങ്കെടുപ്പിക്കാനാണ് സിപിഎം തീരുമാനം. പ്രധാനമന്ത്രിയുടെ വരവിന്റെ പ്രധാന ഉദ്ദേശം യുവം പരിപാടിയാണെന്നാണ് പാർട്ടി വിലയിരുത്തൽ. വന്ദേഭാരത് വിഷയത്തിന് അതിൽ കുറഞ്ഞ പ്രാധാന്യം നൽകിയാൽ മതിയെന്നും നേതാക്കൾ പറയുന്നു.
Discussion about this post