തിരുവനന്തപുരം: ഗതാഗത നിയമപാലനം ഉറപ്പുവരുത്താൻ കൊണ്ടുവന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറ (എഐ ക്യാമറ) ഇടപാടിൽ അടിമുടി ദുരൂഹതയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്ക് പോലും സർക്കാർ മറുപടി നൽകുന്നില്ലെന്ന് ചെന്നിത്തല ആരോപിച്ചു.
സർക്കാരിന്റെ ഈ ഇടപാട് പാവപ്പെട്ട വരെ മാത്രം പിഴിയാൻ ലക്ഷ്യം വെച്ചിട്ടുള്ളതാണെന്ന് ചെന്നിത്തല ആരോപിച്ചു. വിഐപികളുടെ വാഹനങ്ങൾ ഈ ക്യാമറകളുടെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. വിഐപികളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ നടപടിയില്ല എന്നും അല്ലാത്തവർക്കെതിരെ നടപടിയെന്നുമുള്ള തീരുമാനം ഒരേ പന്തിയിൽ രണ്ടുതരം വിളമ്പൽ പോലെയാണ്.
അവ്യക്തത നിറഞ്ഞ ഈ ഇടപാടിൽ ടെൻഡർ വിളിച്ചിട്ടുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണം. ഉണ്ടെങ്കിൽ എത്ര കമ്പനികൾ ടെൻഡറിൽ പങ്കെടുത്തിട്ടുണ്ട്? അവ ഏതെല്ലാം എന്ന് വ്യക്തമാക്കണം.
ഈ പദ്ധതി നടപ്പിലാക്കുന്ന കമ്പനിക്ക് പിരിച്ചെടുക്കുന്ന തുകയിൽ നിന്നും എത്ര ശതമാനമാണ് ലഭിക്കുന്നത് എന്നു കൂടി പൊതുജനങ്ങൾക്കറിയണം.
നീതി നടപ്പിലാക്കുന്നതിൽ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്ന ഏർപ്പാടിൽ നിന്നും സർക്കാർ പിൻമാറണം. റോഡ് സുരക്ഷാ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവത്ക്കരണം നടത്തിയ ശേഷം മാത്രം നടപ്പിലാക്കേണ്ട ഒരു പദ്ധതി ധൃതി പിടിച്ചു നടപ്പിലാക്കുന്നതിൽ ദൂരൂഹതയുണ്ട്. ഇത് പകൽ കൊള്ളയാണെന്നും പിടിച്ചുപറിയാണെന്നും ചെന്നിത്തല ആരോപിച്ചു.
Discussion about this post