വിദ്യാർത്ഥികൾക്ക് നൽകിയ ഒരു ചോദ്യത്തിന്റെ പേരിൽ ജീവിതമാകെ മാറ്റിമറിക്കപ്പെട്ട സമയത്തെ കുറിച്ച് തുറന്ന് പ്രൊഫ.ടി.ജെ.ജോസഫ്. പ്രവാചകനെ അപമാനിച്ചുവെന്ന് വരുത്തിത്തീർത്തുകൊണ്ട് ഇസ്ലാമിക തിവ്രവാദികൾ കൈപ്പത്തി വെട്ടിമാറ്റപ്പെട്ട ടി.ജെ.ജോസഫ്, താനും തന്റെ കുടുംബവും ചുറ്റുമുള്ളവരുമെല്ലാം ഒരു കാലത്ത് കടന്നുപോയത് അങ്ങേയറ്റം ക്രൂശിതമായ ഒരു കാലത്തിലൂടെയാണെന്നാണ് പറയുന്നത്. ചോദ്യപേപ്പർ വിവാദമായതിന് പിന്നാലെ ടി.ജെ.ജോസഫിന് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്നാണ് അദ്ദേഹത്തിന്റെ മകനായ മിഥുനും ഭാര്യയ്ക്കും പോലീസിന്റെ ക്രൂരമായ പെരുമാറ്റം നേരിടേണ്ടി വന്നതെന്ന് ടി.ജെ.ജോസഫ് പറയുന്നു.
ആദ്യം തന്നെ കിട്ടാതെ വന്നപ്പോൾ പോലീസ് മുറയിൽ തന്നെ ഭാര്യയേയും മകനേയും ചോദ്യം ചെയ്തു. എവിടെയാണെന്ന് പറഞ്ഞില്ലെങ്കിൽ, പറയിപ്പാൻ അറിയാം എന്ന ധാർഷ്ട്യമായ രീതിയിലാണ് പോലീസ് ചോദ്യം ചെയ്തത്. അപ്പനെ കിട്ടിയില്ലെങ്കിൽ മകനെ കൊണ്ടു പോകും എന്ന് പറഞ്ഞത് സലോമിയെ ആകെ ഭയപ്പെടുത്തി. എന്നാൽ ഞാൻ നിരപരാധിയാണെന്ന് അറിവുണ്ടായിരുന്ന സലോമി ഈ ചോദ്യം എടുക്കാൻ ഇടയാക്കിയ സംഭാഷണശകലമുള്ള പുസ്തകം അലമാരയിൽ നിന്ന് കണ്ടെടുത്ത് പോലീസിനെ കാണിച്ചു. പോലീസുകാർ അതെല്ലാം നോക്കിയ ശേഷം തിരിച്ച് പോയി. ആ പുസ്തകവും തൊണ്ടിമുതൽ എന്ന പോലെ അവർ കൊണ്ടു പോയിരുന്നു.
തൊടുപുഴയിൽ നിന്നുള്ള പോലീസുകാർ പോയിട്ടും മുവാറ്റുപുഴയിൽ നിന്നുള്ള വീട്ടുകാർ വീടിന് കാവൽ നിൽക്കുകയായിരുന്നു. ഒടുവിൽ ഭാര്യയേയും മകനേയും മറ്റൊരു അദ്ധ്യാപകന്റെ വീട്ടിലേക്ക് അദ്ദേഹമെത്തി കൊണ്ടു പോയി. അവിടെ നിന്ന് കുടുംബം എല്ലാവരും മുരിക്കാശേരിയിലുള്ള ഭാര്യാസഹോദരന്റെ വീട്ടിലേക്കാണ് പോയത്. എന്നാൽ മുരിക്കാശേരി പോലീസ് ഇവിടെ എത്തുകയും ഭാര്യാ സഹോദരനായ സാജുവിനേയും മകൻ മിഥുനേയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുയും ചെയ്തു. ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച്ചാണ് സ്റ്റേഷനിൽ കൊണ്ടു പോകുന്നത്. പ്രൊഫസറുടെ മകനേയും അളിയനേയും കസ്റ്റഡിയിൽ എടുത്തുവെന്ന് തൊടുപുഴ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലേക്ക് വിളിച്ച് പറഞ്ഞു. തൊടുപുഴയിൽ നിന്നുള്ള അറിയിപ്പ് പ്രകാരം രണ്ട് പേരെയും തൊടുപുഴ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തൊടുപുഴയിലേക്ക് പോകുന്ന സാജുവിന്റെ കയ്യിലുള്ള 1000 രൂപ വാങ്ങിയാണ് ഡീസൽ അടിക്കുന്നത്. ഡിവൈഎസ്പി ഓഫീസിലെത്തിച്ച് ഇരുവരേയും മാറി മാറി ചോദ്യം ചെയ്തു. മൂന്ന് രാവും മൂന്ന് പകലുമാണ് മകനേയും ഭാര്യാസഹോദരനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
മകനെ അങ്ങേയറ്റം മാനസികമായി ബുദ്ധിമുട്ടിച്ച് കൊണ്ടായിരുന്നു അവരുടെ ചോദ്യം ചെയ്യൽ. എന്നെ പിടികൂടാൻ സാധിക്കാതിരുന്നതിന്റെ സമ്മർദ്ദം മുഴുവൻ മകന്റെ മേലും സാജുവിന്റെ മേലുമാണ് അവർ തീർത്തത്. കോളറിന് പിടിച്ചും ബലം പ്രയോഗിച്ച് വലിച്ചിഴച്ചുമൊക്കെയാണ് മകനെ ചോദ്യം ചെയ്യാനായി മറ്റ് പോലീസുകാർ പലപ്പോഴും കൊണ്ടുപോകുന്നത്. ചോദ്യപേപ്പർ വിവാദത്തിന്റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത് യു.വി.കുര്യാക്കോസ് എന്ന ഉദ്യോഗസ്ഥനാണ്. എന്നെ കിട്ടാത്തതിന്റെ ദേഷ്യത്തിൽ പലപ്പോഴും അബ്‌നോർമൽ ആയിട്ടാണ് മകനോട് പെരുമാറിയിരുന്നത്. ഓർക്കാപ്പുറത്ത് തള്ളിമറിച്ചിടുക, കോളറിന് തള്ളിമറിച്ചിടുക, ചോദ്യം ചോദിക്കുന്നതിനിടെ നിലത്തേക്ക് തള്ളുക ഇങ്ങനെയെല്ലാമാണ് അദ്ദേഹം മകനോട് പെരുമാറിയിരുന്നത്.
അന്വേഷണ ചുമതല ഇല്ലാതിരുന്നിട്ട് കൂടി അന്ന് തൊടുപുഴ സ്റ്റേഷനിൽ ഉണ്ടായിരുന്ന എസ്.ഐ ഷിന്റോ പി കുര്യൻ, ഡിവൈഎസ്പിമാരില്ലാതിരുന്ന സമയത്ത് മകനെ മാറി മാറി ചോദ്യം ചെയ്തിരുന്നു. അദ്ദേഹം പഠിച്ചിട്ടുള്ള എല്ലാ മൂന്നാം മുറകളും എന്റെ മകന്റെ മേലാണ് അയാൾ തീർത്തിരുന്നത്. 22 വയസ് മാത്രമായിരുന്നു അന്ന് അവന് പ്രായം. ഒരു കുറ്റവും ചെയ്യാത്ത മകനെ അനധികൃമായി പിടിച്ചു കൊണ്ടു പോയി, നിലത്ത് വിവസ്ത്രനാക്കി കാല് നീട്ടി നിലിത്തിരുത്തിയിട്ട് ചൂരൽ വടി കൊണ്ട് ഷിന്റോ അടിക്കുമായിരുന്നു. നിന്റെ അച്ഛൻ എവിടെയാണെന്ന് പറയാൻ ആക്രോശിച്ച് കൊണ്ടായിരുന്നു അവനെ അടിച്ചത്. ഓരോ ചോദ്യത്തിനും മകന്റെ കാൽവെള്ളയിൽ ഷിന്റോ ആഞ്ഞടിക്കുമായിരുന്നു.
ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിൽ എസ്.ഐ. ഷിന്റോ ഒരു കസേരയിൽ ഇരുന്നിട്ട്, എന്റെ മകനെ അയാളുടെ മുന്നിൽ മുട്ട് കുത്തി നിർത്തിച്ചിട്ട് അവന്റെ തല ഷിന്റോയുടെ മുട്ടുകൾക്കിടയിൽ വച്ച് ഞെരിച്ച് ക്രൂരമായി മുതുകിന് ഇടിക്കുമായിരുന്നു. ഇത്രയും വലിയ ക്രൂരതകളാണ് ആ നരാധമൻ എന്റെ മകനോട് ചെയ്തിരുന്നത്. സാധാരണക്കാരെ പേടിപ്പിക്കുന്ന തരം പൊറാട്ടുനാടകങ്ങളും പല പോലീസുകാരും മകന് മുന്നിൽ നടത്തി. ഉവൈസ് എന്ന പോലീസുകാരൻ എന്റെ മകന്റെ കഴുത്തിൽ വിരലിട്ട് മേലോട്ട് പോക്കി. നിലത്ത് നിന്ന് കാല് പറിഞ്ഞ് അവൻ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ടായി.
ആ സമയത്ത് കൂടെ ഉണ്ടായിരുന്ന പോലീസുകാരനാണ് ഉവൈസിനെ വിടുവിച്ചത്. അൽപ്പസമയത്തിന് ശേഷം മാത്രമാണ് അവന് കൃത്യമായി ശ്വാസം എടുക്കാൻ പോലും സാധിച്ചത്. പകൽ സമയങ്ങളിൽ അവർ മിഥുനേയും കൂട്ടി എന്റെ പല ബന്ധുവീടുകളിലും ചെല്ലുകയുണ്ടായി. മകനേയും കൊണ്ട് പലയിടങ്ങളിലും പോകുമ്പോഴും അവന് ഭക്ഷണമോ വെള്ളമോ നൽകാൻ പോലും പോലീസുകാർ ആരും തയ്യാറായില്ല. എന്നെ അന്വേഷിച്ച് സുഹൃത്തുക്കളുടെ വീടുകളിൽ ചെല്ലുമ്പോൾ അവിടെ നിന്നൊക്കെയാണ് എന്റെ മകൻ വെള്ളം മേടിച്ച് കുടിച്ചിരുന്നത്. അത്രമാത്രാം മനുഷ്യരഹിതമായിട്ടാണ് പോലീസ് തന്റെ മകനോട് പെരുമാറിയതെന്നും” ടി.ജെ.ജോസഫ് പറഞ്ഞു.
Discussion about this post