ഷാർജ : യുഎഇയിൽ ബോട്ടപകടത്തിൽ മലയാളി മരിച്ചു. ഖോർഫക്കാനിലാണ് സംഭവം. കാസർകോട് നീലേശ്വരം സ്വദേശി വാഴവളപ്പിൽ അഭിലാഷ്(38) ആണ് മരിച്ചത്. പെരുന്നാൾ അവധി ആഘോഷിക്കാൻ സഹപ്രവർത്തകർക്കൊപ്പം പോയതായിരുന്നു അഭിലാഷ്. അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. കുട്ടിയുടെ നില ഗുരുതരമാണ്. പരിക്കേറ്റ മറ്റ് രണ്ടുപേരും അഭിലാഷിന്റെ സഹപ്രവർത്തകരാണ്.
16 യാത്രക്കാരും രണ്ടു ജീവനക്കാരുമടക്കം പതിനെട്ട് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കരയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ അകലെയെത്തിയപ്പോൾ അമിതവേഗതയും ഭാരവും കാരണം ബോട്ട് മറിയുകയായിരുന്നു. യാത്രക്കാരുടെ എണ്ണം കൂടിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. മലയാളിയാണ് ബോട്ട് ഓടിച്ചിരുന്നത്.
ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഏഴ് വർഷമായി ഹെൽപ്പറായി ജോലി ചെയ്ത് വരികയാണ് അഭിലാഷ്. പുതുതായി നിർമ്മിച്ച വീടിന്റെ പാലുകാച്ചൽ ചടങ്ങിന് പോകാനിരിക്കെയാണ് മരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
Discussion about this post