തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെ സർവീസ് നടത്തുന്ന കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ്ഓഫ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നാണ് ട്രെയിനിന്റെ ഫ്‌ളാഗ്ഓഫ് നിർവഹിച്ചത്. യാത്രയിൽ ക്ഷണിക്കപ്പെട്ട അതിഥികളാണുള്ളത്. മത രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള പ്രമുഖരും യാത്രയ്‌ക്കൊപ്പം ചേരുന്നുണ്ട്. അതിഥികളെ നേരത്തെ തന്നെ ട്രെയിനുള്ളിൽ പ്രവേശിപ്പിച്ചിരുന്നു. ഉദ്ഘാടന യാത്രയിൽ 14 സ്റ്റേഷനുകളിലും ട്രെയിൻ നിർത്തുന്നുണ്ട്.
ഫ്‌ളാഗ് ചെയ്യുന്നതിന് മുൻപായി വന്ദേഭാരതിന്റെ കോച്ചുകളിൽ അദ്ദേഹം കയറുകയും, യാത്രക്കാരുമായി സംവദിക്കുകയും ചെയ്തിരുന്നു. വന്ദേഭാരതിന്റെ സി2 കോച്ചിലുള്ള 42 വിദ്യാർത്ഥികൾക്കൊപ്പവും പ്രധാനമന്ത്രി അൽപ്പസമയം ചെലവഴിച്ചിരുന്നു. പ്രധാനമന്ത്രി വന്ദേഭാരതിൽ യാത്ര ചെയ്യുന്നില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി കുമാർ വൈഷ്ണവ്, ആന്റണി രാജു, ശശി തരൂർ എംപി തുടങ്ങിയവരും ഫ്‌ളാഗ് ഓഫ് ചടങ്ങിന്റെ ഭാഗമായി
സംസ്ഥാന സർക്കാരിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നാണ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. റോഡിന്റെ ഇരുവശങ്ങളിലും നിരവധി ആളുകളാണ് പ്രധാനമന്ത്രിയെ കാണാനായി കാത്തിരുന്നത്. വഴിയിൽ കാത്തുനിന്ന ജനങ്ങളെ അഭിവാദ്യം ചെയ്ത് കൊണ്ടായിരുന്നു അദ്ദേഹം റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര തുടർന്നത്.
തുടർന്ന് പാളയം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കും. റെയിൽവേയുമായി ബന്ധപ്പെട്ട് 1900കോടി രൂപയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിടുന്നത്. നേമം-തിരുവനന്തപുരം-കൊച്ചുവേളി സമഗ്ര വികസനപദ്ധതിക്ക് തുടക്കമിടും. തിരുവനന്തപുരം-ഷൊർണൂർ ട്രാക്ക് നവീകരണത്തിന് തുടക്കമിടും. വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ഡിഗൽ പാത നാടിന് സമർപ്പിക്കും. കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനവും ടെക്നോസിറ്റിയിലെ ഡിജിറ്റൽ സയൻസ് പാർക്ക് ശിലാസ്ഥാപനവും പ്രധാനമന്ത്രി ഇന്ന് നിർവഹിക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഗുജറാത്തിലെ സൂറത്തിലേക്ക് അദ്ദേഹം തിരിക്കും.
Discussion about this post