കൊൽക്കത്ത: ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 15 വയസുകാരിയുടെ മൃതദേഹം വലിച്ചിഴച്ച പോലീസ് നടപടിക്കെതിരെ പശ്ചിമ ബംഗാളിൽ ജനരോഷമിരമ്പുന്നു. പ്രതിഷേധത്തിനിടെ അക്രമാസക്തമായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ അഗ്നിക്കിരയാക്കി. ബംഗാളിലെ കല്യാൺഗഞ്ജ് പോലീസ് സ്റ്റേഷനാണ് നാട്ടുകാർ കത്തിച്ചത്.
ഉത്തർ ദിനാജ്പൂരിലെ റായ്ഗഞ്ചിൽ ബിജെപിയുടെ നേതൃത്വത്തിൽ ജനങ്ങൾ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ പോലീസ് ലാത്തിച്ചാർജ്ജും കണ്ണീർവാതക പ്രയോഗവും നടത്തിയിരുന്നു.
അക്രമങ്ങൾക്ക് പിന്നിൽ ബിജെപിയാണ് എന്നാണ് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. വെള്ളിയാഴ്ച രാവിലെയായിരുന്നു കല്യാൺഗഞ്ചിലെ ഒരു കുളത്തിന് സമീപത്ത് നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പശ്ചിമ ബംഗാളിൽ മറ്റൊരു പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി കൂടി അതിക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ടിരിക്കുന്നു. രാജ്ബംഗ്ശി വിഭാഗത്തിൽ പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് പട്ടിക വിഭാഗത്തിനെതിരായ അതിക്രമങ്ങൾ തുടർക്കഥയാവുകയാണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി ട്വീറ്റ് ചെയ്തിരുന്നു.
പെൺകുട്ടിയുടെ മൃതദേഹം നാല് എ എസ് ഐമാർ ചേർന്ന് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ ജനരോഷം ശക്തമായതോടെ, നാല് പേരെ സസ്പെൻഡ് ചെയ്ത് സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിച്ചിരുന്നു.
Discussion about this post