കോട്ടയം: ഗതാഗത നിയമ ലംഘനം തടയാനെന്ന പേരിൽ എഐ ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വൈറലായി ഫേസ്ബുക്ക് പോസ്റ്റ്. വൈക്കം സ്വദേശിയായ കെ.ജി ശ്രീജിത്ത് പണിക്കരുടെ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. എഐ ക്യാമറകൾക്ക് കരാർ ലഭിച്ച കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണം നിലവിൽ സർക്കാരിന് പ്രിയപ്പെട്ട ഊരാളുങ്കൽ സൊസൈറ്റിയിലാണ് എത്തി നിൽക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഒളിച്ചുകളി നർമ്മം നിറഞ്ഞ കഥയുടെ രൂപേണ അവതരിപ്പിക്കുകയാണ് ശ്രീജിത്ത് പണിക്കർ.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഒരു വടക്കൻ ‘കൂട്ട്കൃഷി’ കഥ !
എന്റെ അഞ്ചേക്കർ പുരയിടം ഒന്ന് കിളയ്ക്കണം. കിളച്ചു, കൃഷി ഇറക്കിയാൽ നല്ല ഫലഭൂയിഷ്ടമായ ഭൂമി ആണ്. നല്ല വിളവ് കിട്ടും.
എന്നാൽ എന്റെ കയ്യിൽ നയാകാശില്ല. കിളച്ചു വിത്ത് നട്ട് അത് വിളവെടുത്തു കിട്ടുന്നതിൽ ഒരു പങ്ക് കിളയ്ക്കാനുള്ള കൂലി ആയി നൽകാം എന്ന ‘അതിബുദ്ധി’ എന്റെ മണ്ടയിൽ ഉദിച്ചു.
പണ്ട് കിളച്ചിരുന്ന ഗോപാലാട്ടനനോട് എന്റെ ‘അതിബുദ്ധി’ പറഞ്ഞു.
പഴയ ആരോഗ്യം ഇപ്പോൾ ഇല്ലാത്തത് കൊണ്ട് സ്വന്തമായി കിളയ്ക്കില്ല എന്നാൽ അദ്ദേഹം ‘ഉപദേശി’ ആയി കൂടെ നിന്ന് കാര്യം സാധിക്കാം എന്ന് ഏറ്റു.
പക്ഷേ ആരു കിളച്ചാലും ഗോപാലാട്ടന്റെ റേറ്റിൽ കൂലി നിശ്ചയിച്ചു നൽകണം എന്ന് പറഞ്ഞു.
ഗോപാലാട്ടൻ അവസാന കാലം തൂമ്പ തൊട്ടാൽ 1000 ആയിരുന്നു കൂലി. ഗോപാലാട്ടൻ ‘കത്തി’ ആണെങ്കിലും എനിക്ക് കൈ നനയാതെ കാര്യം നടക്കുന്നത് കൊണ്ട് ഞാൻ അതങ്ങേൽപ്പിച്ചു.
കാരണവർമാർ ഉണ്ടാക്കിയ ഭൂമി, പത്തായത്തിൽ കിടക്കുന്ന വിത്ത്, ആകാശത്തെ മഴ. എനിക്ക് എന്ത് പോകാൻ
ഗോപാലാട്ടൻ അടുത്ത ദിവസം കവലയിലെ ചായക്കടയിൽ വച്ച് നാട്ടിലെ നല്ല പണിക്കാരോടു ആശയം അവതരിപ്പിച്ചു. അഞ്ചേക്കർ പുരയിടം കിളയ്ക്കണം, എന്നാൽ വിളവെടുത്തു മൂന്നു മാസം കൂടുമ്പോൾ കിളകൂലി കിട്ടുന്ന ആദായത്തിൽ നിന്ന് ഗഡുക്കൾ ആയി നൽകാം എന്ന് പറഞ്ഞു.
നാട്ടിലെ നല്ലപോലെ കിളയ്ക്കുന്ന പണിക്കാർ ഒന്നും ഈ പണിക്ക് വന്നില്ല. അവർക്ക് പ്രത്യേകിച്ചും കടം കയറി മുടിഞ്ഞ എന്റെ പറമ്പിൽ ആദായം കിട്ടിയാലും പങ്ക് ഗോപാലാട്ടന് കൊടുക്കും എന്ന് അവർക്ക് എന്നുറപ്പുണ്ടായില്ല. ഗോപാലാട്ടന് കിട്ടാതെ അവർക്കും കിട്ടില്ലല്ലോ !
എന്നാൽ ജീവിതത്തിൽ ഇന്നുവരെ കിളച്ചു പരിചയം ഇല്ലാത്ത, എന്നാൽ ആവേശ് കുമാർ ആയ വേലികെട്ടുകാരൻ ദിവാകരാട്ടൻ ഒരു കൈ നോക്കാം എന്ന് ഏറ്റു.
കിളച്ചു കഴിഞ്ഞു വേലി കെട്ടാൻ അറിയാം എങ്കിലും കിളയ്ക്കാൻ ദിവാകരാട്ടാന് അറിയില്ല.
പക്ഷേ 700 രൂപ കൂലിയ്ക്ക് കിളക്കാരെ ഇറക്കാം എന്നും, ഞാനല്ലേ അങ്ങ് കൊച്ചിയിൽ ഇത്തരം നിരവധി പുരയിടങ്ങളിൽ ‘കിള’ നടത്തുന്നതെന്നും ദിവാകരേട്ടൻ വീമ്പിളക്കി.
ഗോപാലാട്ടനു സന്തോഷമായി ഈ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന എനിക്ക് വെറുതെ ഇരുന്നു ആളൊന്നിന് 300 രൂപ വീതം കിട്ടും.
കരാർ കിട്ടിയ ദിവാകരാട്ടൻ പണിയാൻ ആളുകളെ തേടി ഇറങ്ങി. അടുത്തകാലത്ത് കേരളത്തിൽ വാർക്കപ്പണിക്ക് വന്ന ബംഗാളികളെ മാത്രമേ കണ്ടു കിട്ടിയുള്ളൂ.
വാർപ്പിനു ‘ഷൗവ്വൽ’ മാത്രം പിടിച്ചു പരിചയം ഉള്ള കുറേ ബംഗാളികളെ അതിന്റെ ചേട്ടനാണ് ‘തൂമ്പ’ എന്നും പറഞ്ഞു 400 രൂപ കൂലിയിൽ പണിക്കിറക്കി.
ബംഗാളികൾക്ക് പണി കഴിഞ്ഞു ആഴ്ച്ചാവസാനം കാശു കൊടുക്കണമല്ലോ, ദിവാകരാട്ടാന് ആണേൽ അതിനുള്ള ആവതില്ല. അതിനായി ദിവാകരാട്ടൻ പലിശക്കാരനായ ലോനപാട്ടനോട് ഒരു കരാർ ഉണ്ടാക്കി.
ദിവാകരാട്ടാന് കിട്ടുന്ന 700 -ൽ ബംഗാളിയുടെ കൂലിയായ 400 കഴിഞ്ഞു 200 ലോനപാട്ടനു, 100 ദിവാകരാട്ടാന്.
കിളച്ചു കണ്ട പറമ്പിൽ ഉദ്ദേശിച്ച പലതും ഉണ്ടായില്ല എങ്കിലും കാരണവർമാരുടെ ഭൂമിയിലെ വിളവെടുപ്പ് നന്നാകും എന്ന എന്റെ വിശ്വാസത്തിൽ ഞാൻ പലതും കണ്ടില്ല എന്ന് നടിച്ചു.
ഈ കഥയിൽ പറമ്പിന്റെ ഉടമസ്ഥനായ എനിക്ക് അറിയാവുന്നത് ഗോപാലാട്ടനെ മാത്രം. ഗോപാലാട്ടന് അറിയാവുന്നത് ദിവാകരാട്ടാനെ മാത്രം.ലോനപാട്ടനേം ബംഗാളിയേം അറിയാവുന്നത് ദിവാകരാട്ടനു മാത്രം
എന്നാലും ഇവരെല്ലാം കൂടി കൂട്ടായി കൃഷി ഇറക്കി. ഇതാണ് സോഷ്യലിസം, കണ്ടു പഠിക്ക്.
അടുത്ത മാസം അവസാനത്തോടെ മൺസൂൺ തുടങ്ങും. അതോടെ ഞങ്ങളുടെ കൃഷിയുടെ നാമ്പ് ഉയരും. അടുത്ത ഓണത്തിന് ഞങ്ങൾ എല്ലാവരും പൊളിക്കും നോക്കിക്കോ
(കെ. ജി. ശ്രീജിത്ത് പണിക്കർ)
വാലറ്റം : എന്റെ നിർമ്മിത ബുദ്ധിയിൽ ഉണ്ടായ ഒരു കഥയാണ്. കഥാപാത്രങ്ങൾക്ക് കണ്ണൂർ ചുവയുള്ള പേരുകളും തികച്ചും സാങ്കൽപ്പികം.
Discussion about this post