ബംഗലൂരു: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി കോൺഗ്രസ് അനുരഞ്ജനത്തിലാണ്. അവരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് കോൺഗ്രസ് മുസ്ലീം സംവരണത്തിന് വേണ്ടി വാദിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
മാണ്ഡ്യയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് യോഗി ആദിത്യനാഥ് കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്. കഴിഞ്ഞ ആറ് വർഷങ്ങളായി ഉത്തർ പ്രദേശ് കലാപരഹിതമാണ്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഇരട്ട എഞ്ചിൻ സർക്കാരിന്റെ നയങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
1947ൽ കോൺഗ്രസ് മതാടിസ്ഥാനത്തിലാണ് ഇന്ത്യയെ വിഭജിച്ചത്. ഇനിയും വിഭജിച്ച് ഭരിക്കൽ നയം തുടരാനാണ് ഭരണഘടനാ വിരുദ്ധമായ മതസംവരണത്തിന് വേണ്ടി കോൺഗ്രസ് നിലകൊള്ളുന്നതെന്നും യോഗി പറഞ്ഞു. കേന്ദ്രത്തിലെയും കർണാടകയിലെയും ബിജെപി സർക്കാരുകളാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് ഇസ്ലാമിക ഭീകരതയുടെ നട്ടെല്ലൊടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം‘ എന്നതാണ് രാജ്യത്ത് എവിടെയും ബിജെപിയുടെ മുദ്രാവാക്യം. ആ നയത്തിന് മാത്രമേ ഇന്ത്യയെ മുന്നോട്ട് നയിക്കാൻ സാധിക്കൂ. പ്രീണനമല്ല, വികസനമാണ് ബിജെപിയുടെ നയമെന്നും മാണ്ഡ്യയിൽ യോഗി പറഞ്ഞു.
ഒബിസി വിഭാഗത്തിലെ 2ബി വിഭാഗത്തിൽ പെടുന്ന നാല് ശതമാനം സംവരണമാണ് കർണാടകയിലെ ബിജെപി സർക്കാർ എടുത്തുകളഞ്ഞത്. ഇതിനെ തുടർന്ന്, വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങളുടെ സംവരണം രണ്ട് ശതമാനം വീതം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.
Discussion about this post