ന്യൂഡൽഹി; പാകിസ്താനിൽ അഭയം കണ്ടെത്തിയ ഭീകരർക്കെതിരെ കടുത്ത നടപടിയുമായി എൻഐഎ പ്രത്യേക കോടതി. ഇന്ത്യയിൽ നിന്ന് പലായനം ചെയ്ത ശേഷം അതിർത്തിക്കപ്പുറം നിന്ന് ഭീകരപ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്ന 23 ജിഹാദികൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് എൻഐഎ കോടതി.
ജമ്മു കശ്മീരിലെ സ്വന്തം ജില്ലയായ കിഷ്ത്വാറിൽ നിന്ന് പലായനം ചെയ്ത അതിർത്തിക്കപ്പുറമിരുന്ന തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന ഭീകരർക്കെതിരെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. പാകിസ്താനിലും പാക് അധീന കശ്മീരിലുമായി ഒളിച്ചിരിക്കുന്ന ഭീകരർക്കെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്നറിയിച്ച് പോലീസിന്റെ അഭ്യർത്ഥന പ്രകാരമാണ് കോടതി നടപടി.
കിഷ്ത്വാറിൽ നിന്നും 36 പേരാണ് ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമാവാൻ പാകിസ്താനിലേക്ക് പലായനം ചെയ്തിരുന്നത്. ഇത്തരത്തിൽ പലായനം ചെയ്ത 13 ഭീകരർക്കെതിരെ മുമ്പ് ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
അവശേഷിക്കുന്ന 23 ഭീകരർക്കെതിരെ ഇന്ന് ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഇവരെല്ലാവരെയും അറസ്റ്റ് ചെയ്യാൻ , റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ തങ്ങൾ ഇൻറർപോളിനെ സമീപിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തി ചാത്രൂ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പുതിയ ജാമ്യമില്ലാ വാറണ്ടുകൾ പുറപ്പെടുവിച്ചിരിക്കുന്നത്.
Discussion about this post