കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിപ്പോർട്ടർ ചാനലിനും നികേഷ് കുമാറിനും കനത്ത തിരിച്ചടി. കേസിൽ റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാന്‍ ഹൈക്കോടതി അനുമതി നൽകി. വിചാരണ കോടതിയുടെ വിധിക്കെതിരെ എം വി നികേഷ് കുമാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ എല്ലാ വാര്‍ത്തകളും ഹാജരാക്കണമെന്നായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. ഇതിനെതിരെയാണ് നികേഷ് കുമാറും റിപ്പോർട്ടർ ചാനലും ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
നീതിന്യായ സംവിധാനത്തെയാകെ അവഹേളിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും ചര്‍ച്ചകളുമാണ് നടിയെ ആക്രമിച്ച കേസില്‍ റിപ്പോർട്ടർ ചാനല്‍ നടത്തിയതെന്ന് കാട്ടി നടൻ ദിലീപ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലായിരുന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ ചെയ്ത വാര്‍ത്തകള്‍ ഹാജരാക്കാന്‍ വിചാരണ കോടതി ഉത്തരവിട്ടത്. കേസിൽ രഹസ്യ വിചാരണ നടക്കവെ ഇതേ കുറിച്ച് ചര്‍ച്ചകളും അഭിമുഖങ്ങളും നടത്തിയെന്ന ഹര്‍ജിയിലാണ് സംപ്രേക്ഷണം ചെയ്ത പരിപാടികള്‍ പെന്‍ഡ്രൈവില്‍ ഹാജരാക്കാന്‍ വിചാരണ കോടതി ഉത്തരവിട്ടത്.
നടിയെ ആക്രമിച്ച കേസിൽ രഹസ്യ വിചാരണ നടക്കവേ വിചാരണ നടപടികളെ കുറിച്ചു വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിനു ചാനലിനെതിരെ പോലീസ് കേസുകൾ നിലവിലുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2021 ഡിസംബര്‍ 25 മുതല്‍ 2022 ഒക്ടോബര്‍ വരെ പ്രക്ഷേപണം ചെയ്ത വാര്‍ത്തകളും അഭിമുഖങ്ങളും ഹാജരാക്കാനാണ് ചാനലിന് വിചാരണ കോടതി നിർദേശം നൽകിയിരുന്നത്. വിചാരണ കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വസ്തുതാപരമായി വിസമ്മതിക്കുകയായിരുന്നു.
Discussion about this post