കോഴിക്കോട്: ഷെയ്ൻ നിഗമിനും ശ്രീനാഥ് ഭാസിക്കുമെതിരായ സിനിമാ നിർമാതാക്കളുടെ സംഘടനയുടെ നിലപാടിൽ പ്രതികരിച്ച് ഹരീഷ് പേരടി. സിനിമാ സംഘടനകളൂടെ പത്ര സമ്മേളനം കണ്ടുവെന്ന് പറഞ്ഞാണ് നടൻ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നിലപാട് വ്യക്തമാക്കുന്നത്.
വരികൾക്കിടയിൽ വായിക്കുമ്പോൾ സംഘടനയിലെ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല എന്ന ധ്വനി(പറയാതെ പറഞ്ഞ പറച്ചിൽ)ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമാണെന്ന് ഹരീഷ് പേരടി പറയുന്നു. സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാൻ പറ്റില്ലെന്ന പ്രസ്താവനയോട് 101% വും യോജിക്കുന്നുവെന്ന് പറഞ്ഞാണ് നടൻ തന്റെ അഭിപ്രായം പങ്കുവെച്ചത്.
ചോദിക്കാനും പറയാനും പിന്നിൽ ആളുണ്ടെങ്കിൽ എന്ത് തെമ്മാടിത്തരവും ആവാം എന്നും സംഘടനകളിൽ അംഗത്വം ഇല്ലാത്തവർ എത്ര വലിയ കലാകാരൻമാർ ആണെങ്കിലും ജനങ്ങൾ മനസ്സിലേറ്റിയവർ ആയാലും സംഘടനയുടെ ഭാഗമല്ലെങ്കിൽ ഒരു സംഘടനാ വാൾ നിങ്ങളുടെ തലക്ക് മുകളിൽ തൂങ്ങുന്നണ്ടെന്നുമുളള ഭീഷണിയാണ് സിനിമാ സംഘടനകളുടെ വാർത്താസമ്മേളനത്തിലും വാക്കുകളിലും നിഴലിക്കുന്നതെന്ന് ഹരീഷ് പേരടി പറഞ്ഞു.
ഈ സംഘടനാ പ്രമാണിത്വം ഒരു ജനാധിപത്യ രാജ്യത്തിൽ പറ്റാത്തതാണ് …അമ്മ സംഘടനയിൽ നിന്ന് രാജിവെച്ച ഞാൻ ഇനിയും മലയാള സിനിമകളിൽ അഭിനയിക്കുകയും നിർമ്മിക്കുകയും തിരക്കഥ എഴുതുകയും സംവിധാനം നടത്തുകയും ചെയ്യുമെന്ന് എല്ലാ സംഘടനാ നേതാക്കളോടും വിനയത്തോടെ പറയുന്നു..കാരണം എനിക്ക് സിനിമയോട് മാത്രമാണ് സ്‌നേഹം എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഷെയ്ൻ നിഗവും ശ്രീനാഥ് ഭാസിയും നിർമാതാക്കൾക്കും സിനിമാ പ്രവർത്തകർക്കും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം ഇരുതാരങ്ങളുമായും സഹകരിക്കില്ലെന്ന് നിർമാതാക്കളുടെ സംഘടന വ്യക്തമാക്കിയത്. ചില താരങ്ങൾ സ്വബോധമില്ലാത്തതുപോലെയാണ് പെരുമാറുന്നതെന്നും രാസലഹരി ഉപയോഗിക്കുന്നവരുമായി സഹകരിക്കില്ലെന്നും ആയിരുന്നു സംഘടനകളുടെ നിലപാട്.
നിർമാതാവുമായി ഒപ്പുവെയ്ക്കുന്ന കരാറിൽ അമ്മയുടെ രജിസ്‌ട്രേഷൻ നമ്പർ ഉണ്ടാകണമെന്നും അല്ലാത്തവരുടെ കാര്യത്തിൽ തങ്ങൾ ബാദ്ധ്യത ഏറ്റെടുക്കില്ലെന്നും സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ശ്രീനാഥ് ഭാസി അമ്മയുടെ അംഗത്വത്തിനായി അപേക്ഷയും നൽകിയിട്ടുണ്ട്.
Discussion about this post