തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്ക് പുറമെ കുട്ടികളേയും ഇരുത്തി യാത്ര ചെയ്താൽ പിഴ ഈടാക്കുന്ന നടപടിയെ ന്യായീകരിച്ച് മന്ത്രി വി.ശിവൻകുട്ടി. നിയമം പാലിക്കാൻ വിദ്യാർത്ഥികളും മാതാപിതാക്കളും ബാധ്യസ്ഥരാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം. അപകടങ്ങളിൽ ജീവിതം നഷ്ടപ്പെടാതിരിക്കാനുള്ള മുൻകരുതലാണ്. താത്കാലികമായി ഉണ്ടാവുന്ന എളുപ്പത്തിന് മാറ്റാൻ പറ്റില്ല. പ്രയാസം കുറച്ച് ദിവസത്തേക്ക് ഉണ്ടാകും. രക്ഷിതാക്കളും കുട്ടികളും നിയമം പാലിക്കണം. ആവശ്യമെങ്കിൽ കുട്ടികളുടെ ഹെൽമെറ്റ് സൂക്ഷിക്കാൻ സ്‌കൂളുകളിൽ സൗകര്യം ഒരുക്കും.
കേന്ദ്രനിയമത്തിൽ ഇളവ് ചെയ്യാൻ പരിമിതി ഉണ്ട്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായി മെയ് 10ന് ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയടക്കം മൂന്ന് സഞ്ചരിച്ചാൽ പിഴ ഈടാക്കുമെന്ന തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ നിയമഭേദഗതി തേടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. ഇത് സംബന്ധിച്ചുള്ള ആലോചനയ്ക്ക് വേണ്ടിയാണ് ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിച്ചിരിക്കുന്നത്.
Discussion about this post