പാട്‌ന: രാജ്യത്തെ അടുത്ത വന്ദേഭാരത് റാഞ്ചിക്കും പാട്‌നയ്ക്കും ഇടയിൽ സർവ്വീസ് നടത്തുമെന്ന് റിപ്പോർട്ട്. പുതിയ സർവീസ് ആരംഭിക്കുന്നതോടെ ഇത് വഴിയുള്ള യാത്രക്കാരുടെ യാത്രാസമയം രണ്ട് മണിക്കൂറോളം കുറയും. ഈ മാസം 25ന് ഇതുവഴിയുള്ള വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും, സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് ഉദ്ഘാടനം നീട്ടി വയ്ക്കുകയായിരുന്നു.
പുതിയ തിയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഹസാരിബാഗ് ടൗൺ, ടടിസിൽവായ്, ബർകകാന, കോഡെർമ, ഗയ, ജെഹാനാബാദ് എന്നീ സ്ഥലങ്ങളിലാകും വന്ദേഭാരത് നിർത്തുന്നത്. ഈ വഴി വന്ദേഭാരത് ഓടിക്കുന്നതിന് ലോക്കോ പൈലറ്റുമാർക്ക് ആവശ്യമായ പരിശീലനവും നൽകി തുടങ്ങിയിട്ടുണ്ട്. റാഞ്ചിക്കും പാട്‌നയ്ക്കും ഇടയിലുള്ള യാത്രാസമയം ആറ് മണിക്കൂറിലേക്കാകും ചുരുങ്ങുന്നത്.
നിലവിൽ രണ്ട് വ്യത്യസ്ത ടൈംടേബിളുകളാണ് റെയിൽവേയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ നിന്ന് ഏറ്റവും അനുയോജ്യമായതിന് റെയിൽവേ അംഗീകാരം നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദിയാകും ട്രെയിൻ ഫ്‌ളാഗ്ഓഫ് ചെയ്യുന്നത്. നിരക്ക് സംബന്ധിച്ചുള്ള വിവരങ്ങളും ഉടൻ പുറത്ത് വിടുമെന്നാണ് സൂചന.








