മലപ്പുറം: കുട്ടികൾ വാഹനമോടിച്ച കേസിൽ മാതാപിതാക്കൾക്ക് കൂട്ടത്തോടെ പിഴയിട്ട് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. വിവിധ കേസുകളിലായി ഒറ്റ ദിവസം കൊണ്ട് കോടതി ശിക്ഷിച്ചത് 13 രക്ഷിതാക്കളെയാണ്. ഓരോരുത്തര്‍ക്കും 30,250 രൂപ വീതമാണ് കോടതി പിഴ വിധിച്ചത്.
പിഴയടച്ചില്ലെങ്കില്‍ രണ്ടാഴ്ചത്തെ തടവ് ശിക്ഷയനുഭവിക്കണമെന്നും കോടതി വിധിച്ചു. ഇതോടെ പണമില്ലെന്ന് ആവലാതി പറഞ്ഞവർ നിമിഷങ്ങൾക്കകം പണം സംഘടിപ്പിച്ച് തടവിൽ നിന്നും തടിതപ്പി മടങ്ങി.
മാർച്ച് 21ന് പുത്തനത്താണി തിരുനാവായ റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിച്ച 17കാരനെ പോലീസ് പിടികൂടിയതോടെ സഹോദരനായ വെങ്ങാലൂര്‍ കുറ്റൂര്‍ കടവത്ത് മുഹമ്മദ് ഷിബില്‍ എന്ന 19കാരൻ കേസിൽ പ്രതിയായി. ബന്ധുവായ കുട്ടിക്ക് വാഹനമോടിക്കാൻ നൽകിയ ശേഷം പിന്നിലിരുന്ന സഞ്ചരിച്ച മാറഞ്ചേരി പുറങ്ങ് ബാവ ഗാര്‍ഡന്‍സില്‍ മുഹമ്മദ് ജാബിറും പോലീസിന്റെ പിടിയിലായി.
മാർച്ച് 15ന് ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാത്ത ഇരുചക്രവാനം ഓടിച്ച 17കാരൻ പിടിയിലായതോടെ ആര്‍ സി ഉടമയായ കാലടി മൂര്‍ച്ചിറ തറയില്‍ ഉമ്മുഹബീബ(33) അറസ്റ്റിലായി. മാര്‍ച്ച് 17ന് സ്‌കൂട്ടറുമായി പോകുകയായിരുന്ന 16 കാരൻ പിടിയിലായതോടെ, 63 കാരനായ പിതാവ് കുറുവ ചേണ്ടി പാങ്ങ് എടവക്കത്ത് മുഹമ്മദ് കുട്ടി കുടുങ്ങി.
മാർച്ച് 18ന് ജീവനക്കാരനായ 17കാരന് ഓടിക്കാൻ ബൈക്ക് നൽകിയ ഇരിമ്പിളിയം വെണ്ടല്ലൂര്‍ നടുത്തൊടി അബുബക്കര്‍ (42) അറസ്റ്റിലായി. മാർച്ച് 16ന് മറ്റൊരു കേസിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ബൈക്ക് നല്‍കിയ തിരുനാവായ നാലകത്ത് പറമ്പില്‍ ഫക്രുദ്ദീന്‍ (47) പിടിയിലായി. മാര്‍ച്ച് 17ന് 17 കാരനായ മകന് തന്‍റെ സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ നടുവട്ടം ഇരിങ്ങാവൂര്‍ പാലത്തിങ്ങല്‍ ജുവൈരിയ (36)യും അറസ്റ്റിലായി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ കേസിൽ ആര്‍ സി ഉടമയായ തിരൂര്‍ കൂട്ടായി പാരീസ് പണ്ടാറപ്പറമ്പില്‍ അലി (65)യാണ് പിടിയിലായത്. മാര്‍ച്ച് 15 നും 23 നുമായി ബൈക്ക് ഓടിച്ച രണ്ട് 17 വയസ്സുകാർ പിടിയിലായി. ഇവർക്ക് വാഹനങ്ങൾ നൽകിയ വളാഞ്ചേരി കൊട്ടാരം പറവക്കല്‍ ഷൗക്കത്ത് (38), പൂക്കാട്ടിരി ചെറുപറമ്പില്‍ മുഫീദ (25) എന്നിവർക്കെതിരെ കേസെടുത്തു. സമാനമായ കേസിൽ മാര്‍ച്ച് 17ന് തിരൂര്‍ തെക്കന്‍കുറ്റൂര്‍ പള്ളിപ്പടി മുഹമ്മദ് ഹനീഫ (38) യും പിടിയിലായി.
പ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് ഓടിച്ചതിന് കോട്ടയം പിഴക് മനത്തൂര്‍ പുതുപ്പള്ളിയില്‍ പി എസ് സിമി (45) കുടുങ്ങി. മാര്‍ച്ച് 16 ന് മാരാക്കുന്ന് പി എച്ച് സിക്ക് സമീപത്തു വെച്ചാണ് ഇവരുടെ മകന്‍ പോലീസിന്റെ പിടിയിലായത്. മകന്റെ സുഹൃത്തായ 17കാരന് ബൈക്ക് നല്‍കിയാണ് വളാഞ്ചേരി വൈക്കത്തൂര്‍ പറവക്കല്‍ റസീന (43) എന്ന വീട്ടമ്മയും പിഴയടച്ചു.
Discussion about this post