തിരുവനന്തപുരം: ദ കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സിനിമയുടെ പ്രമേയം കേരളത്തെ അപമാനിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും തിയറ്റർ ഉടമകൾ പ്രദർശിപ്പിച്ചാലും ജനങ്ങൾ കാണരുതെന്നും മന്ത്രി പ്രതികരിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതല്ലല്ലോ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നായിരുന്നു മറുപടി.
സംഘപരിവാറിന് വേണ്ടി തയ്യാറാക്കിയ സിനിമയാണിത്. കേരളത്തിൽ ഇന്നുളള സൗഹാർദ്ദമായ അന്തരീക്ഷത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമ തയ്യാറാക്കിയിട്ടുളളതെന്നും മന്ത്രി പറഞ്ഞു.
സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കുമോയെന്ന ചോദ്യത്തിന് അതിന്റെ നിയമവശങ്ങൾ പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ മനസിൽ തെറ്റിദ്ധാരണ പരത്തി ഭാവി രാഷ്ട്രീയം ലക്ഷ്യം വെച്ചുകൊണ്ടുളള ആസൂത്രിതമായ നീക്കമാണ്. എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും ഇതിനെതിരായ ശക്തമായ വികാരം ഉയർന്നുവരണം. മതനിരപേക്ഷ മനസുളള മുഴുവൻ ആളുകളും ഈ സിനിമ ബഹിഷ്‌കരിക്കണം.
കേരളത്തിൽ തീവ്രവാദത്തിന് യാതൊരു ബേസും ഇല്ല. ഏഴ് വർഷമായി ഇവിടെ സമാധാനം നിലനിൽക്കുകയാണ്. ജനങ്ങൾ സിനിമ ബഹിഷ്‌കരിച്ച് പ്രതിഷേധം രേഖപ്പെടുത്തണം.
ത്രിപുരയിലും ഗുജറാത്തിലും ഉൾപ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കലാപകലുഷിതമായ അന്തരീക്ഷത്തിലൂടെ രാഷ്ട്രീയ മുന്നേറ്റം നടത്തി വിജയിച്ച ശൈലി കേരളത്തിലും നടപ്പാക്കാനുളള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണ്. ഇത് ഒരു കാരണവശാലും കേരളീയ സമൂഹത്തിൽ അംഗീകരിക്കാനാകില്ല.
കേരളത്തിൽ ഇന്ന് ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കുകയാണ്. നമ്മുടെ ക്യാമ്പസുകളിൽ വിവിധ മതവിഭാഗത്തിൽ പെട്ട ആൺകുട്ടികളും പെൺകുട്ടികളും സൗഹാർദ്ദോടെയും ഒരുമയോടെയുമാണ് ജീവിച്ചുപോകുന്നതെന്നും ആ സംസ്ഥാനത്തെ അപമാനിക്കുന്ന ഈ നീക്കത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്നും മന്ത്രി പറയുന്നു.
സുദീപ്‌തോ സെൻ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ നിന്നും ഐഎസ് റിക്രൂട്ടിംഗിന് ഇരകളായ
വനിതകളുടെയും അവരുടെ ജീവിതവും പറയുന്നതാണ് സിനിമയുടെ പ്രമേയം. ഹിന്ദി തമിഴ് തെലുങ്കു മലയാളം ഭാഷകളിലാണ് സിനിമ വരുന്നത്.
Discussion about this post