തിരുവനന്തപുരം : കൃത്യമായി രേഖകൾ സമർപ്പിക്കാത്തതിനാൽ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കേരളത്തിന് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. ഇതോടെ 66 കോടി രൂപ കേരളത്തിന് ലഭിക്കാതെ പോകും. നേരത്തെ നൽകിയ ഫണ്ട് വിനിയോഗിച്ചതിന്റെ രേഖകൾ സമർപ്പിക്കാത്തതിനെത്തുടർന്നാണ് നടപടി.
സ്റ്റേറ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ട് വിനിയോഗത്തിന്റെ വിവരങ്ങൾ നൽകുന്നതിലാണ് കേരളം വീഴ്ച്ച വരുത്തിയത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2021-22ലെ എസ്ഡിഎംഎഫിലെ കേന്ദ്രവിഹിതമായ 62.80 കോടി രൂപ 2022 മാർച്ച് 29 ന് അനുവദിച്ചിരുന്നു. ഈ പണം വിനിയോഗിച്ചതിന്റെയും നീക്കിയിരിപ്പിന്റെയും വിവരങ്ങൾ രണ്ട് മാസങ്ങളിലായി ധനമന്ത്രാലയത്തെ അറിയിക്കണം. എന്നാൽ കേരള സർക്കാർ ഇക്കാര്യം ഇതുവരെ അറിയിച്ചിട്ടില്ല.
2021-22ലെ ഫണ്ട് വിനിയോഗിച്ചതിന്റെ വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയ അഡീഷനൽ സെക്രട്ടറി ഹിതേഷ് കുമാർ എസ് മക്വാന ചീഫ്സെക്രട്ടറി വി.പി ജോയ്ക്ക് നൽകിയ കത്തിൽ പറയുന്നു. രേഖകൾ സമർപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം.
Discussion about this post