തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തനം പൂർവ്വ സ്ഥിതിയിലേക്ക്. സെർവർ തകരാർ പൂർണമായി പരിഹരിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. അതേസമയം ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസത്തേക്കും നീട്ടിയിട്ടുണ്ട്.
രാവിലെ 8 മണി മുതൽ 1 മണി വരെ മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ റേഷൻ വിതരണം ചെയ്യും. രണ്ട് മണി മുതൽ വൈകീട്ട് ഏഴ് മണിവരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളിലും റേഷൻ വിതരണം ചെയ്യും. അടുത്ത മാസം രണ്ട്, മൂന്ന് തിയതികളിലും ഇതേ രീതി തുടരും. അടുത്ത മാസം ആറുവരെയാണ് ഏപ്രിൽ മാസത്തെ റേഷൻ വിതരണം നീട്ടിയിട്ടുള്ളത്. ഇതിന് ശേഷമേ മെയ് മാസത്തിലെ റേഷൻ വിതരണം ആരംഭിക്കുകയുള്ളൂ. ഇ-പോസ് മുഖേനയുള്ള റേഷൻ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും പ്രശ്‌നങ്ങൾ ഉണ്ടായാൽ ഉടൻ പരിഹരിക്കുമെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.
ചൊവ്വാഴ്ചയായിരുന്നു സംസ്ഥാനത്ത് റേഷൻ വിതരണം അവസാനമായി സാധാരണ നിലയിൽ നടന്നത്. ബുധനാഴ്ച സെർവർ തകരാറിനെ തുടർന്ന് റേഷൻ വിതരണം തടസ്സപ്പെടുകയായിരുന്നു. അന്ന് തന്നെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന് പിന്നാലെ രണ്ട് ദിവസം വേണ്ടിവരുമെന്ന് നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ അറിയിക്കുകയായിരുന്നു. നിലവിലെ സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്ന പ്രക്രിയ ഇന്നലെ വൈകീട്ടോടെ പൂർത്തീകരിച്ചിരിന്നു.
Discussion about this post