കൊച്ചി: ദ കേരള സ്റ്റോറി എന്ന സിനിമയ്‌ക്കെതിരായ പ്രതിഷേധങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇവിടെ നടക്കുന്ന ഭീകരമായ ഇരട്ടത്താപ്പെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ. ഉള്ളത് തുറന്ന് പറയാനും അത് വ്യക്തമാക്കാനുമുള്ള സ്വാതന്ത്ര്യമാണ് യഥാർത്ഥ ആവിഷ്‌കാര സ്വാതന്ത്ര്യമെങ്കിൽ, ഇല്ലാത്തത് പറയാനും ആരെയും താറടിക്കാനുമുള്ള പരിധികളില്ലാത്ത സ്വാതന്ത്ര്യമാണ് കേരളത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് കെസിബിസി വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. കക്കുകളി നാടകവുമായും ദ കേരള സ്റ്റോറി സിനിമയുമായും ബന്ധപ്പെട്ട വിവാദങ്ങൾ കൂട്ടിയിണക്കിയാണ് കെസിബിസിയുടെ നിലപാട്.
ഒരു ശതമാനം പോലും സത്യമില്ലാത്ത കെട്ടുകഥകൾ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നവരും അതിനെ ഏറ്റെടുക്കുന്നവരും തന്നെ, കേൾക്കുന്നത് സത്യമാണ് എന്ന് വ്യക്തതയുണ്ടെങ്കിലും പ്രതിഷേധങ്ങളും പ്രത്യാഘാതങ്ങളും ഭയന്ന് മറ്റു ചിലകാര്യങ്ങളെ തള്ളിപ്പറയുകയും മറച്ചുവയ്ക്കുകയും ചെയ്യുന്നു എന്നുവരുമ്പോഴാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇവിടെ നടക്കുന്ന ഭീകരമായ ഇരട്ടത്താപ്പ് വ്യക്തമാകുന്നതെന്ന് കെസിബിസി ചൂണ്ടിക്കാട്ടുന്നു.
കേരളസ്റ്റോറി എന്ന ഒരു ചലച്ചിത്രത്തിന്റെ മൂന്നു മിനിറ്റിൽ താഴെവരുന്ന ഒരു ട്രെയ്ലർ പുറത്തുവന്നത് കേരളത്തിലെ രാഷ്ട്രീയ – സാംസ്‌കാരിക – മാധ്യമ പ്രവർത്തകരെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. എന്താണ് ചലച്ചിത്രം പറയാൻ പോകുന്നത് എന്നതിനെക്കുറിച്ചുള്ള പൂർണ്ണമായ അറിവ് പോലും ഇല്ലാതിരിക്കെയാണ് ഈ നടുക്കം.
കുറേകാലമായി കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്ന ‘ലൗജിഹാദ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രണയക്കെണികൾ, ഇത്തരം പ്രവർത്തനങ്ങളും ചില തീവ്രവാദ സംഘനകളും തമ്മിലുള്ള ബന്ധം, കേരളത്തിൽ നിന്ന് തീവ്രവാദ പ്രവർത്തനങ്ങൾക്കായി അനേകർ പോകുന്നത് തുടങ്ങിയവയാണ് ചലച്ചിത്രത്തിന്റെ പ്രമേയം എന്ന് നിർമ്മാതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ കേരളത്തിൽ നടക്കുന്നുണ്ടോ എന്നുള്ളതിന് വ്യക്തതക്കുറവ് മലയാളികളായ ആർക്കുംതന്നെ ഉണ്ടാകാതിരിക്കാനിടയില്ലെന്ന് കെസിബിസി പറയുന്നു.
ഉള്ളത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ചില പ്രത്യേക സാഹചര്യങ്ങളിൽ നിഷേധിക്കപ്പെടുന്നുവെന്നും ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറുവശമാണെന്നും കെസിബിസി ചൂണ്ടിക്കാട്ടുന്നു. ഉള്ളതും ഇല്ലാത്തതും ഭാവനയും എല്ലാം ഇടകലർത്തിയുള്ള ‘മാധ്യമധർമ്മ’ത്തിനും അത്തരം ‘കലാസൃഷ്ടി’കൾക്കുമാണ് ഇവിടെ കൂടുതൽ മാർക്കറ്റ് ഉള്ളത്.
സ്ഥാപിത താല്പര്യങ്ങളുടെ ഭാഗമായി ഇല്ലാത്തത് പറയാൻ ‘ആവിഷ്‌കാര സ്വാതന്ത്ര്യ’ത്തെ ദുരുപയോഗിക്കുന്ന ഒരുവിഭാഗം കലാകാരന്മാരും മാധ്യമപ്രവർത്തകരുമാണ് ഒരു പക്ഷത്തുള്ളത്. എന്തു കള്ളം പറഞ്ഞാലും ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ഒറ്റവാക്കിൽ അതിനെ വിശദീകരിച്ച് ആരോപണങ്ങളിൽനിന്ന് മുഖംതിരിക്കുന്ന കൂട്ടരാണ് അവർ. പുരോഗമന പക്ഷം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളുടെ പിന്തുണയും എല്ലായ്‌പ്പോഴും അത്തരക്കാർക്കുണ്ടെന്ന് ജാഗ്രതാ കമ്മീഷൻ കുറ്റപ്പെടുത്തുന്നു.
ചില സത്യങ്ങൾ തുറന്നുപറയുന്നവരുടെ കയ്യും കഴുത്തും വെട്ടാൻ മടിയില്ലാത്ത, ആരെയും വിലയ്ക്കുവാങ്ങാൻ സ്വാധീനമുള്ള മറ്റൊരു പക്ഷമാണ് അടുത്തത്. തങ്ങളെ സംബന്ധിക്കുന്ന സത്യങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരാൻ പാടില്ല എന്ന നിർബ്ബന്ധ ബുദ്ധി അവർക്കുണ്ട്. പുരോഗമനപക്ഷവും ഇക്കൂട്ടർക്കൊപ്പമുണ്ട്. ഒരേസമയം ഇല്ലാത്തത് പറയുന്നതിനെയും കപടതയെയും ന്യായീകരിക്കുകയും, അതേസമയം ഉള്ളത് പറയുന്നതിനെയും യാഥാർഥ്യങ്ങളെയും തള്ളിപപറയുകയും ചെയ്യുന്ന ആ പുരോഗമനപക്ഷമാണ് ഈ നാട്ടിലെ യഥാർത്ഥ അപകടകാരികൾ.
നാൽപ്പത്തിനായിരത്തിൽപരം കത്തോലിക്കാ സന്യാസിനിമാരാണ് കേരളത്തിലുള്ളത്. ആ സമൂഹത്തെ അടച്ചാക്ഷേപിക്കുകയും അവരുടെ ആത്മാഭിമാനത്തെ അത്യന്തം ഹീനമായ രീതിയിൽ ചോദ്യം ചെയ്യുകയും ചെയ്തുകൊണ്ടാണ് ‘കക്കുകളി’ എന്ന നാടകം നിർമ്മിക്കപ്പെട്ടത്. അതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളുണ്ടായി. സന്യാസിനിമാർ നിരത്തിലിറങ്ങി. കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലെയും കലക്ടർമാർക്കും, ഹൈക്കോടതിയിലും പരാതികൾ നൽകപ്പെട്ടു. അത്രയൊക്കെയായിട്ടും ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താക്കളും അതിനെതിരെ ശബ്ദിച്ചില്ല. മറിച്ച്, ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്ത ക്രൈസ്തവ സമൂഹവും കത്തോലിക്കാ സഭയും സന്യാസിനിമാരും നിശിതമായി വിമർശിക്കപ്പെട്ടു. ആ നാടകത്തിന് കൂടുതൽ വേദികൾ നൽകുമെന്ന് ഇടതുപക്ഷ അനുകൂല സംഘടനകൾ പ്രഖ്യാപിച്ചു.
വാസ്തവവിരുദ്ധമായ വ്യാജ സൃഷ്ടികളിലൂടെ മതസൗഹാർദ്ദത്തെയും സാമൂഹിക ഐക്യത്തെയും തകർക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ ഏത് മതത്തിനും സമൂഹത്തിനും എതിരെയായാലും അത് തടയപ്പെടേണ്ടത് തന്നെയാണ്. അതേസമയം സത്യം തുറന്നുപറയുന്നതിനെ ഭയക്കേണ്ടതില്ല. ന്നാൽ, വിപരീത ദിശയിലാണ് ഈ വിഷയത്തിൽ കേരളത്തിന്റെ സഞ്ചാരമെന്ന് കെസിബിസി പറയുന്നു. സെലക്ടീവ് പ്രതികരണങ്ങളും പ്രതിഷേധങ്ങളും നിശബ്ദതയും കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്നും, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇവിടെ നടക്കുന്നത് എന്തൊക്കെയാണെന്നും കേരളജനത ഇനിയെങ്കിലും തിരിച്ചറിയാത്ത പക്ഷം അത് കൂടുതൽ അപകടത്തിലേക്ക് നയിക്കുമെന്നും കെസിബിസി മുന്നറിയിപ്പ് നൽകുന്നു.
ആരാണ് ഇവിടെ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതെന്നും ഒളിപ്പോരുകൾക്ക് നേതൃത്വം നൽകുന്നതെന്നും അത്തരം പ്രവർത്തനങ്ങൾക്ക് വളക്കൂറുള്ള മണ്ണൊരുക്കി നൽകുന്നതെന്നും തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സാധാരണ ജനങ്ങളാണ് മുന്നോട്ടുവരേണ്ടത്. കാരണം, രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും സാംസ്‌കാരിക നായകരും അടങ്ങുന്ന കേരളത്തിലെ പ്രമുഖ പുരോഗമന പക്ഷത്തിന് സത്യം പറയാനും സത്യത്തോടൊപ്പം നിലകൊള്ളാനുമുള്ള കഴിവ് നഷ്ട്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞാണ് വാർത്താക്കുറിപ്പ് അവസാനിക്കുന്നത്.
Discussion about this post