മൂന്നാർ: ആറ് മയക്കുവെടികളേറ്റിട്ടും വഴങ്ങാതെ നിന്ന അരിക്കൊമ്പനെ ഒടുവിൽ കുങ്കിയാനകൾ ഏറെ പണിപ്പെട്ട് ലോറിയിൽ കയറ്റി. പ്രത്യേകം സജ്ജീകരിച്ച അനിമൽ ആംബുലൻസിൽ ഇനി അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുവിടും. ലോറിയിൽ കയറ്റി അജ്ഞാകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് റേഡിയോ കോളർ പോലും ഘടിപ്പിക്കാൻ പറ്റിയത്.
മയക്കുവെടിയും പിന്നാലെ അഞ്ച് ബൂസ്റ്റർ ഡോസുകളുമേറ്റിട്ടും കുങ്കിയാനകൾക്ക് പോലും വഴങ്ങാതെ നിന്ന അരിക്കൊമ്പൻ, ദൗത്യത്തിന്റെ അവസാന നിമിഷങ്ങളിൽ ലോറിയിൽ കയറ്റുന്ന നേരത്തും കുങ്കിയാനകളോട് കൊമ്പുകോർക്കുന്നത് കാണാമായിരുന്നു. ലോറിക്ക് സമീപത്തേക്ക് കൊണ്ടുവന്ന് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും ആദ്യം ആന വഴങ്ങിയില്ല. മയക്കത്തിലായിട്ടും ആവുന്ന വിധം കുങ്കിയാനകളോട് പ്രതിരോധിച്ചു.
പിന്നിൽ നിന്നും വശങ്ങളിൽ നിന്നും തളളി ലോറിയിലേക്ക് കയറ്റാൻ ആദ്യം നടത്തിയ ശ്രമത്തിൽ പലപ്പോഴും തിരിഞ്ഞു നിന്ന് കുങ്കിയാനകളോട് കൊമ്പുകോർത്തു. ദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ പെയ്ത മഴയെയും അവഗണിച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും ആനപാപ്പാൻമാരും അരിക്കൊമ്പനെ വാഹനത്തിൽ കയറ്റാൻ പരിശ്രമിച്ചത്.
കുങ്കിയാനകളോട് പ്രതിരോധിച്ചതോടെ ഇതിനൊപ്പം വടം കെട്ടി മുന്നിൽ നിന്ന് ആനയെ വലിച്ചുകയറ്റാനായി ശ്രമം. പലപ്പോഴും വാഹനത്തിന് തൊട്ടുപിന്നിൽ വരെയെത്തി വശം തിരിഞ്ഞ് മാറി അൽപം അകലെ കൂടി നിന്ന വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് നേരെ രോഷം തീർക്കാൻ ശ്രമിച്ചു. കാലുകൾ വടം കൊണ്ട് ബന്ധിച്ചിരുന്നതിനാൽ ആനയ്ക്ക് കൂടുതൽ ചലിക്കാൻ കഴിഞ്ഞില്ല.
ലോറിയിൽ കയറ്റാനുളള അവസാനശ്രമത്തിനിടയിലായിരുന്നു മഴയെത്തിയത്. എന്നാൽ ദൗത്യം നിർത്തിവെയ്ക്കാൻ വനംവകുപ്പ് തയ്യാറായില്ല. ഒടുവിൽ നാല് ആനകളും ഒരുമിച്ച് പിന്നിലും വശങ്ങളിലും നിന്ന് തളളി ഒരു വിധത്തിൽ ലോറിയിൽ കയറ്റുകയായിരുന്നു. ജെസിബി കൊണ്ട് വഴി വെട്ടിത്തെളിച്ചാണ് ആന നിന്നിരുന്ന ഭാഗത്തേക്ക് വനംവകുപ്പിന്റെ ലോറി ഇറക്കിയത്.
രാവിലെ 11.54 നാണ് അരിക്കൊമ്പന് ആദ്യ മയക്കുവെടി വെച്ചത്. 12.45 ന് ബൂസ്റ്റർ ഡോസും നൽകി. ആദ്യ വെടിയേറ്റ് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ആന പൂർണമായി മടങ്ങിയില്ലെന്ന് ബോദ്ധ്യമായതോടെയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ വീണ്ടും വീണ്ടും ബൂസ്റ്റർ ഡോസുകൾ നൽകേണ്ടി വന്നത്. കാട്ടിൽ നിന്ന് റോഡിന് സമീപത്തേക്ക് കൊണ്ടുവന്നായിരുന്നു മയക്കുവെടി വെച്ചത്. ചിന്നക്കനാലിലെയും സമീപത്തെയും ജനജീവിതത്തിന് ഭീഷണിയായതോടെയാണ് അരിക്കൊമ്പനെ പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചത്.
Discussion about this post