ടെഹ്രാൻ: ഇറാനിൽ ഇസ്ലാമിക പുരോഹിതന്മാർക്ക് നേരെ വീണ്ടും ആക്രമണം. ശനിയാഴ്ച രാവിലെ നടുറോഡിൽ രണ്ട് പുരോഹിതരെ അക്രമി കാറിടിച്ച് വീഴ്ത്തി. തുടർന്ന് കത്തിയുമായി പുറത്തിറങ്ങിയ അക്രമി ഇവരിൽ ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ചു.
സംഭവം കണ്ട് ഓടിയെത്തിയ പോലീസിനെ ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തി. അടുത്ത് വന്നാൽ പുരോഹിതന്റെ കഴുത്തറുക്കുമെന്ന് പറഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി, പോലീസുകാർക്ക് നേരെയും കത്തി വീശി. ഇതിനെ തുടർന്ന് പോലീസുകാർക്കും നിസാര പരിക്കേറ്റു.
പിന്നീട് കത്തികൊണ്ട് സ്വയം കുത്തി പരസ്യമായി ആത്മഹത്യക്ക് ശ്രമിച്ച അക്രമിയെ പോലീസ് പിടികൂടി. ഏറെ പണിപ്പെട്ടാണ് പോലീസ് ഇയാളെ കീഴ്പ്പെടുത്തിയത്.
അക്രമിയുടെ കുത്തേറ്റ പുരോഹിതൻ അത്യാസന്ന നിലയിൽ ചികിത്സയിൽ തുടരുകയാണ്. കാറപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ പുരോഹിതനും അക്രമിയും ചികിത്സയിലാണ്.
കർശനമായ മതനിയമങ്ങൾ നിലനിൽക്കുന്ന ഇറാനിൽ ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ ആക്രമണമാണ് ഇസ്ലാമിക പുരോഹിതന്മാർക്ക് നേരെ നടക്കുന്നത്. വ്യാഴാഴ്ച നടന്ന മറ്റൊരു സംഭവത്തിൽ 35 വയസുകാരനായ ഒരു പുരോഹിതനെ കാറിടിച്ച് വീഴ്ത്തിയ ശേഷം അക്രമി കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പുരോഹിതൻ ചികിത്സയിൽ കഴിയുകയാണ്. അക്രമിയെ ഇതുവരെ പിടികൂടാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
ഇറാനിലെ പ്രശസ്ത് ഇസ്ലാമിക പുരോഹിതനായ അബ്ബാസ് അലി സുലൈമാനി കഴിഞ്ഞയാഴ്ചയാണ് വെടിയേറ്റ് മരിച്ചത്. 1979ലെ വിപ്ലവത്തിന് ശേഷം രാജ്യത്ത് അമിതാധികാരം കൈയ്യാളുന്ന പുരോഹിതന്മാർക്കെതിരെ യുവാക്കളുടെ രോഷം ശക്തമാണ്. മാഹ്സാ അമീനിയെ ഇറാനിലെ മതകാര്യ പോലീസ് കൊലപ്പെടുത്തിയതിന് ശേഷം പൗരോഹിത്യത്തിനെതിരെ ജനരോഷം സ്ഫോടനാത്മകമായ നിലയിലാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post