കൊച്ചി: മാറാട് അരയ സമാജത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ ഒരു ഖേദവുമില്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ലൈബ്രറി, പുസ്തകങ്ങൾ എന്നിവ എന്താണെന്ന് അറിയാത്ത ഫാസിസ്റ്റ് കൂട്ടങ്ങൾ ‘ഇയാൾ ഇതാ സംഘിയായി‘ എന്ന് വിളിച്ചുകൂവിയാൽ വകവെക്കില്ലെന്നും ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു.
മാറാട് അരയ സമാജം കെട്ടിടത്തിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടന ചടങ്ങിൽ ശരിക്കും വരേണ്ടിയിരുന്നത് സിപിഎമ്മുകാരിയായ കോഴിക്കോട് മേയർ ബീന ഫിലിപ്പ് ആയിരുന്നു. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന പാർട്ടി ആ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും മേയറെ വിലക്കി. പാർട്ടിപ്പേടി കൊണ്ടാണ് മേയർ മഹതി വരാതിരുന്നത് എന്ന് ആർക്കാണറിയാത്തതെന്നും ജോയ് മാത്യു ചോദിക്കുന്നു.
എന്നാൽ എനിക്ക് അത്തരം യാതൊരു പേടിയും ഇല്ല. ഞാൻ ഏറെ സന്തോഷത്തോടെയാണ് ലോകത്തിലേറ്റവും പ്രയാസമേറിയ തൊഴിലുകളിൽ ഒന്നായ മൽസ്യബന്ധനത്തിൽ ഏർപ്പെടുന്നവർ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തത്. മറക്കരുത്, കുറച്ചു നാൾ മുമ്പ് പ്രളയത്തിൽ മുങ്ങിയ മനുഷ്യരെ രക്ഷപ്പെടുത്താൻ കടലിന്റെ മക്കൾ കാണിച്ച ആ വലിയ മനസ്സിനെ. അങ്ങിനെ മറക്കുന്നുവെങ്കിൽ നിങ്ങൾ മലയാളിയല്ല കൊലയാളിയാണെന്നും ജോയ് മാത്യു പറയുന്നു. അതുകൊണ്ട് തന്നെയാണ് മുറിവുകൾ ഉണങ്ങിയ മാറാട് ഞാൻ പോയത്. പോയതിൽ ഒരു ഖേദവും ഇല്ല. കടലിന്റെ മക്കൾ വിളിച്ചാൽ ഇനിയും പോകുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മറ്റുള്ളവരുമായി ഇടപെടുന്നതിൽ നിന്നും വിലക്ക് കൽപിക്കുന്നതാണ് ഫാസിസം. ആരുടെയും വോട്ട് നോക്കിയല്ല ഞാൻ ജീവിക്കുന്നത്. എന്നാൽ വിയോജിപ്പുകൾ യാഥാർഥ്യമാണ്. അത് തുറന്നു പറയുകയും വേണം. എന്ന് വെച്ചാൽ പാർട്ടി പ്രഭുക്കളായ മൊയന്തുകൾ എറിഞ്ഞുകൊടുക്കുന്ന കാപ്സ്യൂൾ വിഴുങ്ങികളാകുക എന്നല്ല അർത്ഥമെന്നും ജോയ് മാത്യു പറയുന്നു.
പാർട്ടിപ്പേടിയുള്ള മേയറെപ്പോലെ എനിക്ക് ഇരട്ടത്താപ്പില്ല. ഇനി ഫാസിസ്റ്റു പാർട്ടി മീറ്റിങ്ങിന് വിളിച്ചാലും ഞാൻ പോകും. കാരണം എവിടെ പോകുന്നു എന്നതിലല്ല കാര്യം. പോകുന്നിടത്ത് എന്ത് പറയുന്നു എന്നതിലാണ് കാര്യം. അത് ഈ ഫാസിസ്റ്റു പാർട്ടി മണ്ടന്മാരോട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുത്താൽ നന്നായേനെ എന്ന് പറഞ്ഞുകൊണ്ടാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
Discussion about this post