ബംഗലൂരു: കഴിഞ്ഞ എഴുപത് വർഷമായി രാമക്ഷേത്രം വേണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷം രാമക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചുവെന്നും അമിത് ഷാ പറഞ്ഞു. രാമക്ഷേത്ര നിർമാണം 2024ൽ പൂർത്തിയാകുമെന്നും അമിത് ഷാ വ്യക്തമാക്കി. ഉഡുപ്പിയിൽ ഒരു തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ട് ബാങ്ക് രാഷ്ട്രീയത്തോടുള്ള ആർത്തി മൂലം കോൺഗ്രസാണ് രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ ശക്തിപ്പെടുത്തിയതെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് കർണാടകയിൽ അധികാരത്തിൽ വന്നപ്പോൾ അവർ പോപ്പുലർ ഫ്രണ്ടിനെ ശക്തമാക്കി. എന്നാൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ നാടിന്റെ സുരക്ഷയെ കരുതി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു. വോട്ട് ബാങ്കിന് വേണ്ടി രാജ്യസുരക്ഷയെ അവതാളത്തിലാക്കുന്ന നയമാണ് കോൺഗ്രസിന്റേതെതെന്നും അമിത് ഷാ പറഞ്ഞു.
കർണാടകയിൽ ബിജെപിക്ക് ചെയ്യുന്ന ഓരോ വോട്ടും പോപ്പുലർ ഫ്രണ്ടിൽ നിന്നും നാടിനെ രക്ഷിക്കും. താമര അടയാളത്തിൽ വീഴുന്ന ഓരോ വോട്ടുകളും ‘മഹാൻ കർണാടക‘ എന്ന പ്രധാനമന്ത്രിയുടെ സ്വപ്നത്തിന് നൽകുന്ന അംഗീകാരമായി കണക്കാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
മെയ് 10നാണ് കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. മെയ് 13നാണ് ഫലപ്രഖ്യാപനം.
Discussion about this post