ഷൊർണൂർ: കേരളത്തിന് ലഭിച്ച പുതിയ വന്ദേഭാരത് ട്രെയിനിൽ വി.കെ.ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യം അർപ്പിച്ച് പോസ്റ്റർ പതിച്ച കേസിൽ അഞ്ച് പേരെ റെയിൽവേ സംരക്ഷണ സേന അറസ്റ്റ് ചെയ്തു. ഇവരെ റെയിൽവേ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. 1000 രൂപ പിഴയും പ്രതികളിൽ നിന്ന് ഈടാക്കിയിട്ടുണ്ട്. കോടതി പിരിയുന്നത് വരെ അഞ്ച് പേരെയും കോടതിയിൽ നിർത്തുകയും ചെയ്തു.
താവളം ആനക്കൽ സെന്തിൽ കുമാർ(31), കള്ളമല പെരുമ്പുള്ളി പി.എം.ഹനീഫ(44), നടുവട്ടം അഴകൻ കണ്ടത്തിൽ എ.കെ.മുഹമ്മദ് സഫൽ(19), കിഴായൂർ പുല്ലാടൻ പി.മുഹമ്മദ് ഷാഹിദ്(19), കുട്ടാല മുട്ടിച്ചിറ എം.കിഷോർകുമാർ(34) എന്നിവരാണ് അറസ്റ്റിലായത്.
വന്ദേഭാരത് ഷൊർണൂരിൽ എത്തിയപ്പോഴാണ് ഇവർ പോസ്റ്ററുകൾ പതിച്ചത്. പോസ്റ്റർ പതിച്ചതിന് പിന്നാലെ സ്റ്റേഷൻ വിടുന്നതിന് മുൻപ് തന്നെ ആർപിഎഫ് ഇത് മാറ്റിയിരുന്നു. സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്തിയത്. തെളിവെടുപ്പ് നടത്തിയതിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
Discussion about this post