ന്യൂഡൽഹി: മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ ഭാഗമാകാൻ എല്ലാ ജനങ്ങളോടും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ പ്രത്യേകതയാർന്ന യാത്രയായിരുന്നു ഇതെന്നും, രാജ്യത്തെ ജനങ്ങളുടെ കൂട്ടായ്മയും പ്രചാദനാത്മകമായ ജീവിതങ്ങളുമാണ് ഇവിടെ ഉയർത്തിക്കാട്ടപ്പെട്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി മോദിയുടെ റേഡിയോ പ്രതിമാസ പരിപാടിയായ മൻ കി ബാത്ത് ഇന്നാണ് 100ാം എപ്പിസോഡ് പൂർത്തിയാക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മൻ കി ബാത്ത് സംപ്രേഷണം ചെയ്യുന്നതിന് പുറമെ യുഎൻ ആസ്ഥാനം ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. 22 ഇന്ത്യൻ ഭാഷകളിലും 29 ഭാഷാവകഭേദങ്ങളിലും ഫ്രഞ്ച്, ചൈനീസ്, ഇന്തോനേഷ്യൻ, ടിബറ്റൻ, ബർമീസ്, ബലൂചി, അറബിക്, പഷ്തു, പേർഷ്യൻ, ദാരി, സ്വാഹിലി തുടങ്ങി 11 വിദേശ ഭാഷകളിലും മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നുണ്ട്. ആകാശവാണിയുടെ 500ലധികം കേന്ദ്രങ്ങളിൽ നിന്നാണ് മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നത്. രാജ്യത്തെ രാജ്ഭവനുകളിൽ ദൂരദർശൻ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
2014 ഒക്ടോബർ 3നാണ് മൻ കി ബാത്ത് ആരംഭിക്കുന്നത്. എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നത്.ജനജീവിതത്തിൽ മൻ കി ബാത്ത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോമ്പറ്റിറ്റീവ്നെസ് ചെയർമാൻ ഡോ. അമിത് കപൂർ നടത്തിയ പഠനത്തിൽ പറയുന്നത്. 100 കോടിയിലധികം ആളുകളാണ് മൻ കി ബാത്ത് കേട്ടിട്ടുള്ളത്. ജനങ്ങൾക്ക് പ്രാധാന്യമുള്ള വിഷയങ്ങളാണ് മൻ കി ബാത്ത് എല്ലായ്‌പ്പോഴും ചർച്ച ചെയ്യുന്നത്. ആളുകളുടെ നേട്ടങ്ങളെയാണ് ഇത് ആഘോഷിക്കുന്നത്. ജനങ്ങൾ ഏറെ സന്തോഷത്തോടെയാണ് ഇതിനെ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
Discussion about this post