ന്യൂഡൽഹി: അക്ഷീണം, സാഭിമാനം മുന്നോട്ട് എന്ന അർത്ഥം വരുന്ന ഐതരേയ ഉപനിഷദ് വാക്യമായ ചരൈവേതി, ചരൈവേതി, ചരൈവേതിയിൽ മാസാന്ത്യ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ നൂറാം അദ്ധ്യായം ഉപസംഹരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിപാടിയുടെ നൂറാം അദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് ആകാശവാണിയിലെ ജീവനക്കാരോടും വിവർത്തകരോടും അദ്ദേഹം നന്ദി അറിയിച്ചു.
‘ഹർ ഘർ തിരംഗ, ക്യാച്ച് ദ് റെയിൻ‘ തുടങ്ങിയ അസംഖ്യം ബഹുജന മുന്നേറ്റങ്ങൾക്ക് നാന്ദി കുറിക്കാനും ഉൽപ്പ്രേരകമാകാനും മൻ കീ ബാത്തിലൂടെ സാധിച്ചു. നന്മയുടെ പ്രകാശം പരത്തുന്നതിനും അടിസ്ഥാന മേഖലകളിലെ മികവിന്റെ വ്യക്തിത്വങ്ങളെ തിരിച്ചറിയാനും പരിപാടി പ്രയോജനം ചെയ്തുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഓരോ അദ്ധ്യായത്തിലും പ്രതിപാദിക്കപ്പെടുന്ന ജീവിതങ്ങൾ അനേകായിരങ്ങൾക്ക് പ്രചോദനമായി. വിദ്യാഭ്യാസ- സാംസ്കാരിക രംഗങ്ങളിൽ നിസ്വാർത്ഥ സേവനം തുടർന്ന് വന്നിരുന്ന നിരവധി പേരെ ഹീറോകളാക്കി സഹജീവികളിലേക്ക് എത്തിക്കാൻ മൻ കീ ബാത്തിലൂടെ സാധിച്ചു,
യുനെസ്കോ ഡിജിയുമായി സംവദിച്ച പ്രധാനമന്ത്രി, സംസ്കാരവും വിദ്യാഭ്യാസവുമായിരിക്കും ഇന്ത്യയിൽ നടക്കാൻ പോകുന്ന ജി20 ഉച്ചകോടിയുടെ മുഖ്യ കേന്ദ്രബിന്ദുവെന്ന് വ്യക്തമാക്കി. മാലിന്യസംസ്കരണവും പുനരുപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ലോകരാജ്യങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ സ്വച്ഛ് സിയാച്ചിൻ, ഇ- മാലിന്യ സംസ്കരണം, സ്വച്ഛ് ഭാരത് തുടങ്ങിയ പ്രചാരണങ്ങൾ മൻ കീ ബാത്തിലൂടെ രാജ്യം ഏറ്റെടുത്തുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതുല്യ ഭാരതം പദ്ധതിയിലൂടെ ഇന്ത്യയിലെ വിനോദ സഞ്ചാരത്തിന്റെ സാദ്ധ്യതകൾ മൻ കീ ബാത്ത് ചർച്ച ചെയ്തതും പ്രധാനമന്ത്രി അനുസ്മരിച്ചു. മൻ കീ ബാത്തിന്റെ നൂറാം അദ്ധ്യായം നാല് ലക്ഷത്തിൽ പരം പ്ലാറ്റ്ഫോമുകൾ വഴിയാണ് തത്സമയം പ്രക്ഷേപണം ചെയ്തത്. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തും പരിപാടി പ്രക്ഷേപണം ചെയ്തു.
Discussion about this post