പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 100ാം എപ്പിസോഡിൽ പ്രചോദനാത്മകമായ ജീവിതം കാഴ്ച വച്ചവരോട് ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയശാന്തി ദേവി, സുനിൽ ജഗ്ലാൻ, പ്രദീപ് സാംഗ്വാൻ, മൻസൂർ അഹമ്മദ് എന്നിവരുമായാണ് പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചത്. നാല് പേരുടേയും ജീവിതത്തെക്കുറിച്ച് നേരത്തെ നടത്തിയ മൻ കി ബാത്തുകളിൽ പ്രധാനമന്ത്രി സംസാരിച്ചിട്ടുണ്ട്. നാല് പേരുടേയും ജീവിതം എങ്ങനെയാണ് മറ്റുള്ളവർക്ക് പ്രചോദനമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരുമായി സംസാരിച്ചത്.
1.വിജയശാന്തി ദേവി: മണിപ്പൂരിൽ നിന്നുള്ള വിജയശാന്തി ദേവി താമരനാരിൽ നിന്ന് വസ്ത്രങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ധയാണ്. ഏറെ മികച്ചതും പരിസ്ഥിതി സൗഹാർദ്ദപരവുമായ ഈ ആശയത്തെ കുറിച്ച് മൻ കി ബാത്തിൽ പ്രധാനമന്ത്രി നേരത്തെ ചർച്ച ചെയ്തിരുന്നു. 30ഓളം സ്ത്രീകളാണ് നിലവിൽ വിജയശാന്തിദേവിക്ക് കീഴിൽ ജോലി ചെയ്യുന്നത്. ഈ വർഷം തന്റെ സംരംഭത്തിലൂടെ 70 സ്ത്രീകൾക്ക് കൂടി ജോലി നൽകുക എന്നതാണ് വിജയശാന്തി ലക്ഷ്യമിടുന്നത്. വൈകാതെ തന്നെ തന്റെ ഉത്പന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും വിജയശാന്തി പറയുന്നു.
2. സുനിൽ ജഗ്ലാൻ: ‘സെൽഫി വിത്ത് ഡോട്ടർ’ എന്ന ക്യാമ്പെയിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിത്വമാണ് സുനിൽ ജഗ്ലാൻ. 2015 ജൂണിൽ ജഗ്ലാൻ ഗ്രാമത്തിൽ നിന്നാണ് അദ്ദേഹം തന്റെ പ്രചാരണം ആരംഭിക്കുന്നത്. ആളുകൾക്ക് തങ്ങളുടെ പെൺമക്കളോടൊപ്പം സെൽഫി പങ്കിടുന്നതിനുള്ള ഒരു വെബ്‌സൈറ്റിനും അദ്ദേഹം തുടക്കമിട്ടിരുന്നു.
3.പ്രദീപ് സാംഗ്വാൻ; ഹീലിംഗ് ഹിമാലയ എന്ന ക്യാമ്പെയിൻ നടത്തി വരുന്നയാളാണ് പ്രദീപ്. ഹിമാലയൻ മേഖലയിലുടനീളമുള്ള ശുചിത്വ പ്രവർത്തനമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്. സാംഗ്വാന്റെ നേതൃത്വത്തിലുള്ള സംഘം ദിവസേന അഞ്ച് ടൺ വരെ മാലിന്യമാണ് വിവിധ ഹിമാലയൻ മേഖലകളിൽ നിന്ന് ശേഖരിച്ച് നീക്കം ചെയ്യുന്നത്. ഹിമാലയൻ ഗ്രാമങ്ങളിൽ ശുചീകരണ യജ്ഞങ്ങൾ, മാലിന്യ സംസ്‌കരണം തുടങ്ങിയ കാര്യങ്ങളിൽ പ്രദീപ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
4. മൻസൂർ അഹമ്മദ്: ജമ്മു കശ്മീരിലെ ഔഖു ഗ്രാമത്തിൽ മൻസൂർ അഹമ്മദിന് സ്വന്തമായി പെൻസിലുകളുടെ നിർമ്മാണ യൂണിറ്റ് ഉണ്ട്. 200ലധികം ആളുകൾക്കാണ് തന്റെ സംരംഭം വഴി അദ്ദേഹം ജോലി ചെയ്യുന്നത്. പുൽവാമ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഔഖു ഗ്രാമം ഇപ്പോൾ ” ഇന്ത്യയുടെ പെൻസിൽ ഗ്രാമം” എന്നാണ് അറിയപ്പെടുന്നത്. പെൻസിലുകൾ ഉണ്ടാക്കി ഇന്ത്യയിലെ ജനങ്ങൾക്ക് പഠനസഹായം നൽകുന്ന ഈ ഗ്രാമത്തെ കുറിച്ചും മൻസൂറിനെ കുറിച്ചും പ്രധാനമന്ത്രി മുൻ മൻ കി ബാത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്.
Discussion about this post