തിരുവനന്തപുരം: കേരള സ്റ്റോറി എന്ന സിനിമയ്‌ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.സിപിഎമ്മിന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലെ ഈ ഇരട്ടത്താപ്പിന് കാരണം ഭീകരവാദത്തെ തുറന്നു കാണിക്കുന്നതൊന്നും കേരളത്തിൽ വേണ്ടെന്ന നിലപാടാണെന്ന് വ്യക്തമാണെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സെലക്ടീവ് മതേതരത്വവും സെലക്ടീവ് ആവിഷ്‌കാര സ്വാതന്ത്ര്യവും ഈ നാട്ടിലെ ജനങ്ങൾക്ക് കൃത്യമായി മനസിലാവുന്നുണ്ട്. മതമൗലികവാദത്തേക്കാൾ അപകടകരമാണ് വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയുള്ള ഈ ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭീകരവാദികൾക്ക് അടിമപ്പണി ചെയ്യുന്ന നിങ്ങളിൽ നിന്നും കേരളത്തിലെ ജനങ്ങൾ നിഷ്പക്ഷത എന്നത് പ്രതീക്ഷിക്കുന്നുമില്ല. കേരളത്തിൽ മതഭീകരവാദം ശക്തമാണെന്ന് പറഞ്ഞാൽ അതെങ്ങനെയാണ് കേരളത്തിനെതിരെയുള്ള വിദ്വേഷ പ്രചരണമാവുകയെന്ന് മനസിലാവുന്നില്ലെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
അങ്ങനെയാണെങ്കിലും മുൻ മുഖ്യമന്ത്രിയും താങ്കളുടെ നേതാവുമായ വിഎസ് അച്ച്യുതാനന്ദൻ അല്ലേ ഏറ്റവും വലിയ കേരള വിരുദ്ധനെന്ന് അദ്ദേഹം ആരാഞ്ഞു. താങ്കളുടെ സ്വന്തക്കാരനായിരുന്ന മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയല്ലേ കേരളത്തിൽ ഭീകരവാദ ശക്തികളുടെ സാന്നിധ്യം ശക്തമാണെന്ന് പറഞ്ഞത്? എന്തു പറഞ്ഞാലും ഇത് ഖേരളമാണ് ഇവിടെ ഇങ്ങനെയാണ് എന്ന് തള്ളിയിട്ട് കണ്ണടച്ച് ഇരുട്ടാക്കാനാവില്ല മിസ്റ്റർ പിണറായി വിജയനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് തീവ്രവാദ ആക്രമണം നടത്താൻ ജിഹാദികൾ ട്രെയിൻ കയറി കേരളത്തിൽ വരുന്ന അവസ്ഥയുണ്ടാക്കിയത് താങ്കളുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം ഇത്തരം സെലക്ടീവ് പ്രതികരണങ്ങൾ കൊണ്ട് കൂടിയാണെന്ന് ഓർമ്മിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘കേരള സ്റ്റോറി’ സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിർമ്മിച്ചതെന്നായിരുന്നു് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post