പറ്റ്‌ന: ബിഹാറിൽ 11 കാരിയെ വിവാഹം ചെയ്ത 40 കാരൻ അറസ്റ്റിൽ. ലക്ഷ്മിപൂർ ഗ്രാമനിവാസിയായ മഹേന്ദർ പാണ്ഡെയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോയുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്തു.
11 കാരിയുടെ മാതാവ് പാണ്ഡെയിൽ നിന്നും രണ്ട് ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. എന്നാൽ പറഞ്ഞ കാലാവധിയ്ക്കുള്ളിൽ ഇത് തിരികെ നൽകാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. ഇതോടെ പണത്തിന് പകരമായി മകളെ വിവാഹം ചെയ്തു നൽകാൻ പാണ്ഡെ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് 11 കാരിയെ ഇയാൾക്ക് വിവാഹം ചെയ്തു നൽകിയത്.
സംഭവത്തിൽ പെൺകുട്ടിയുടെ മാതാവ് തന്നെയാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ പോക്‌സോ നിയമത്തിന് പുറമേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ബാലാവകാശ സംരക്ഷണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പാണ്ഡെയ്ക്ക് മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്ന് പോലീസ് പറഞ്ഞു.










