ന്യൂഡൽഹി: രാജ്യത്ത് 14 മൊബൈൽ ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. തീവ്രവാദ സംഘടനകൾ ആശയവിനിമയത്തിനായി ഈ ആപ്പുകൾ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നീക്കം. ക്രൈപ് വൈസർ, എനിഗ്മ, സേഫ്‌സ്വിസ്സ്, വിക്രമെ, മീഡിയഫയർ, ബ്രിയർ, ബിചാറ്റ്, നാന്റ്‌ബോക്‌സ്, കൊനിയൻ, ഐഎംഒ, എലമെന്റ് സെക്കന്റ് ലൈൻ, സംഗി, ത്രീമ എന്നീ ആപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. ഇവയെല്ലാം ചൈനീസ് ആപ്പുകളാണ്.
തീവ്രവാദ വിരുദ്ധ ഏജൻസികളും രഹസ്യാന്വേഷണ വിഭാഗവും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. പാകിസ്താനിൽ നിന്നുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കാനും അവിടേക്ക് സന്ദേശങ്ങൾ അയയ്ക്കാനും തീവ്രവാദികൾ ഈ ആപ്പുകൾ ഉപയോഗിക്കുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. രാജ്യ സുരക്ഷയ്ക്ക് ഈ ആപ്പുകൾ ഭീഷണിയാണെന്നും രാജ്യത്തെ നിയമങ്ങൾ ഈ ആപ്പുകൾ പാലിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
2000ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 69 എ പ്രകാരമാണ് ആപ്പുകൾ ബ്ലോക്ക് ചെയ്തത്. കശ്മീർ താഴ്‌വരയിൽ ഭീകരവാദ പ്രവർത്തനങ്ങൾ വ്യാപിക്കാനും പ്രചരിപ്പിക്കാനും തീവ്രവാദികൾ ഈ ആപ്പുകൾ ഉപയോഗിച്ചിട്ടുള്ളതായി രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. പരസ്പരം ആശയവിനിമയം നടത്തിയിരുന്ന ഇവ കൃത്യമായി നിരീക്ഷിച്ച് വരുന്നുണ്ടായിരുന്നു. എന്നാൽ ഈ ആപ്പുകൾക്ക് ഇന്ത്യയിൽ പ്രതിനിധികൾ ഇല്ലെന്നും, ആപ്പിന്റെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Discussion about this post