കോഴിക്കോട്: ഒഞ്ചിയത്ത് പിണറായി ചീറ്റപ്പുലിയാണെന്നും എന്നാൽ പ്രധാനമന്ത്രിയുടെ മുന്നിൽ അനുസരണയുള്ള പൂച്ചക്കൂട്ടിയായെന്നും കെ.മുരളീധരൻ എം.പി. കേരളത്തെ കേന്ദ്രസർക്കാർ അവഗണിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിനെതിരെയായിരുന്നു മുരളീധരന്റെ പരിഹാസം. മോദിയുടെ മുന്നിൽ വച്ചാണ് അവഗണനയെ കുറിച്ച് പറയേണ്ടിയിരുന്നത്. അദ്ദേഹത്തിന് മുന്നിൽ മുഖ്യമന്ത്രി നല്ല പിള്ള ചമയുകയാണ്. കേരളത്തിൻറെ ആവശ്യങ്ങൾ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അവതരിപ്പിച്ചില്ലെന്നും മുരളീധരൻ പറഞ്ഞു.
” ബിജെപിയുടെ സൗകര്യം നോക്കി പ്രതികരിക്കുന്നവരല്ല കോൺഗ്രസ്. സിപിഎം-ബിജെപി അന്തർധാര മറച്ചുവയ്ക്കാൻ യുഡിഎഫിനെ കുറ്റപ്പെടുത്തുകയാണ്. വി.ഡി.സതീശൻ അംഗീകൃത പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ സർക്കാരിനെ വിമർശിക്കും. അത് വേറെ ആരെങ്കിലും വിമർശിക്കുന്നോ എന്ന് നോക്കിയിട്ടില്ല. ശക്തമായ പ്രതിപക്ഷത്തിന്റെ ചുമതലയാണ് രമേശ് ചെന്നിത്തല ചെയ്യുന്നത്. ആരാണ് പ്രതിപക്ഷം എന്നതിന് സിപിഎമ്മിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും” മുരളീധരൻ പറഞ്ഞു.
ദ കേരള സ്റ്റോറിയും കക്കുകളിയും നിരോധിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ മുഖ്യമന്ത്രി രണ്ട് നിലപാടാണ് എടുക്കുന്നത്. ഒരു മതത്തേയും അധിക്ഷേപിക്കരുത്. കെ.കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നിരോധിച്ചിരുന്നു. 1986ൽ അദ്ദേഹം സ്വീകരിച്ച നിലപാട് സർക്കാർ സ്വീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
Discussion about this post