തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’യുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ചിത്രം നിരോധിക്കണമെന്ന് താൻ ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ശശി തരൂർ പറഞ്ഞു. ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി ഇടത് വലത് നേതാക്കൾ നേതാക്കൾ രംഗത്തെത്തിയതോടെയാണ് ശശി തരൂർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
” ഇത് നിങ്ങളുടെ കേരള കഥയായിരിക്കാം, പക്ഷേ ഞങ്ങളുടെ കേരള കഥയല്ല. ഈ സിനിമ നിരോധിക്കണമെന്ന് ഞാൻ ഒരിക്കലും ആവശ്യപ്പെടില്ല. അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാൽ അത് നടക്കില്ല. എന്നാൽ ഈ സിനിമ യാഥാർത്ഥ്യത്തെ തെറ്റായി ചിത്രീകരിക്കുകയാണെന്ന് ഉറക്കെ പറയാൻ കേരളീയർക്ക് അവകാശവുമുണ്ടെന്നും” ട്വീറ്റിൽ പറയുന്നു.
ഈ മാസം അഞ്ചാം തിയതിയാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ആദ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് എ സർട്ടിഫിക്കറ്റോടെ സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയിരുന്നു. കേരളത്തിൽ നിന്നുള്ള നാല് സ്ത്രീകൾ മതം മാറി ഐഎസിൽ ചേരുന്നതാണ് സിനിമയുടെ പ്രമേയം. ആറായിരത്തോളം കേസുകൾ പഠിച്ചാണ് സിനിമ ഒരുക്കിയതെന്നും കണ്ടിട്ടുവേണം രാഷ്ട്രീയക്കാർ വിമർശിക്കാനെന്നും സുദീപ്‌തോ പറയുന്നു.
Discussion about this post